Monday, August 3, 2026
Kerala News

കാഫിര്‍ മുതല്‍ നീലട്രോളി ബാഗ് വരെ... പൊളിഞ്ഞു വീഴുന്ന സി.പി.എം പ്രചരണായുധങ്ങള്‍; തിരിച്ചടികളിലും പാഠം പഠിക്കാതെ നേതൃത്വം

കാഫിര്‍ മുതല്‍ നീലട്രോളി ബാഗ് വരെ... പൊളിഞ്ഞു വീഴുന്ന സി.പി.എം പ്രചരണായുധങ്ങള്‍; തിരിച്ചടികളിലും പാഠം പഠിക്കാതെ നേതൃത്വം


പാലക്കാട്: തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്നവരല്ല തങ്ങള്‍ എന്ന് വീണ്ടും വീണ്ടും ആവര്‍ത്തിച്ച് തെളിയിക്കുകയാണ് സി.പി.എം. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചരണായുധമായി ഉയര്‍ത്തിക്കാട്ടിയ നീല ട്രോളി ബാഗില്‍ `ഒന്നുമില്ല` എന്ന പോലീസിന്റെ കണ്ടെത്തല്‍, അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായ അവസ്ഥയിലായിരിക്കുകയാണ് സി.പി.എം. കഴിഞ്ഞ ലോകസഭാ ഇലക്ഷനില്‍ വടകരയില്‍ ഷാഫി പറമ്പലിനെതിരെ ഉന്നയിച്ച കാഫിര്‍ വിവാദത്തിന്റെ തിരിച്ചടിയുടെ ക്ഷിണം കെട്ടടങ്ങും മുന്‍പാണ് ഇപ്പോള്‍ നീല ട്രോളിബാഗിലും തിരിച്ചടിയുണ്ടായിരിക്കുന്നത്. 


വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചത് സി.പി.എം സൈബര്‍ ഇടങ്ങളില്‍ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയെങ്കിലും അത് അംഗീകരിക്കാന്‍ അവര്‍ ഇന്നും തയാറായിട്ടില്ല. സമാനമായ മനോനിലയാണ് പാലക്കാട്ടെ ട്രോളി വിവാദത്തിലും. തെളിവില്ല എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്, കളവ് നടന്നിട്ടില്ല എന്ന് പോലീസ് പറഞ്ഞിട്ടില്ല എന്നുമൊക്കെയുള്ള വിചിത്ര ന്യായങ്ങള്‍ ഇതിനോടകം ക്യാപ്‌സൂളുകളായി ഇറക്കി കഴിഞ്ഞു. ഇക്കാര്യത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിക്കാനും ഇത്തരക്കാര്‍ക്ക് നാവ് പൊങ്ങുന്നുമില്ല. 


നീല ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചു എന്നതിന് തെളിവില്ലെന്ന് മാത്രമല്ല തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുകൂടിയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. കള്ളപ്പണം വന്നുവെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ പരാതിയിലായിരുന്നു അന്വേഷണം. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്ക് ഉള്‍പ്പെടെ അന്വേഷണസംഘം പിടിച്ചെടുക്കുകയും ഹോട്ടലിലെ 22 സിസിടിവികളും പരിശോധിക്കുകയും ചെയ്‌തെങ്കിലും പണം കടത്തിയതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും കിട്ടില്ല. 


നവംബര്‍ ആറിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നേതാക്കളും താമസിച്ചിരുന്ന ഹോട്ടലില്‍ പോലീസ് അര്‍ദ്ധരാത്രി റെയ്ഡ് നടത്തിയത്. ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം എത്തിച്ചെന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പണവുമായി ഹോട്ടല്‍ വിട്ടെന്നും നീല ട്രോളി ബാഗില്‍ പണം കൊണ്ടുപോയെന്നും സി.പി.എം പ്രചരിപ്പിച്ചു. 


നേതാക്കന്‍മാര്‍ താമസിക്കുന്ന ഹോട്ടലില്‍ പോലീസ് പരിശോധന നടത്തിയത് വലിയ രാഷ്ട്രീയവിവാദമായി. സി.പി.എമ്മും ബി.ജെ.പിയും ഇതു തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമാക്കി. പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്താതെ വന്നത് കോണ്‍ഗ്രസിനും എതിര്‍വാദമായി ഉന്നയിക്കാന്‍ കഴിഞ്ഞു. വോട്ടെടുപ്പ് ദിവസം പോലും നിലപ്പെട്ടി വിവാദം ചര്‍ച്ചാ വിഷയമായിരുന്നു. പക്ഷെ എല്ലാറ്റിനും ഒടുവില്‍ വിവാദത്തിന്റെ മുഴുവന്‍ ഗുണവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചതായിരുന്നു വോട്ടെടുപ്പ് ഫലം. 


Related News

Comments

No comments yet. Be the first to comment!

Leave a Comment