Monday, August 3, 2026
Kerala News

തിരുവഞ്ചൂരിന്റെ രാഷ്ട്രീയ അന്തകനാകുമോ ആകാശപാത?: പൊളിച്ചാലും നിര്‍ത്തിലായും കാലിടറുന്നത് കോണ്‍ഗ്രസിന്; സീറ്റ് മോഹിച്ച് സി.പി.എമ്മിന്റെ രാഷ്ട്രീയ നീക്കം

തിരുവഞ്ചൂരിന്റെ രാഷ്ട്രീയ അന്തകനാകുമോ ആകാശപാത?: പൊളിച്ചാലും നിര്‍ത്തിലായും കാലിടറുന്നത് കോണ്‍ഗ്രസിന്; സീറ്റ് മോഹിച്ച് സി.പി.എമ്മിന്റെ രാഷ്ട്രീയ നീക്കം


കോട്ടയം: ഒരു കാലത്ത് സി.പി.എമ്മിന്റെ കോട്ടയായ കോട്ടയം നിയമസഭാ മണ്ഡലം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന കരുത്തനായ നേതാവിനെ ഇറക്കി തിരിച്ചുപിടിച്ച കോണ്‍ഗ്രസിന് ഇപ്പോള്‍ മുന്നിലുള്ള വെല്ലുവിളി രാഷ്ട്രീയ എതിരാളികളായ സി.പി.എമ്മോ ബി.ജെ.പിയോ അല്ല. അത് നഗരത്തിന്റെ ഒത്തനടുത്ത് അസ്തികൂടം പോലെ നില്‍ക്കുന്ന ആകാശപാതയുടെ തുരമ്പെടുത്ത തൂണുകളാണ്. കാര്യശേഷി ഇല്ലായ്മയുടേയും വികസന മുരടിപ്പിന്റേയും പ്രതികമായി എട്ട് വര്‍ഷത്തിലേറെയായി കോട്ടയത്തിന്റെ അപമാനകാരമായ മുഖച്ഛായയായി മാറിയ ആകാശപാത.

എംസി റോഡിനും ശാസ്ത്രി റോഡിനും കുറുകെയുള്ള യാത്രക്കാരുടെ റോഡ് മുറിച്ചുള്ള നടത്തം ഒഴിവാക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വലിയ വികസന പ്രതീകമായി 2015 ല്‍ നിര്‍മാണം ആരംഭിച്ചതാണ് ഈ ആകാശപാത. എന്നാല്‍ ഇന്നത് കോണ്‍ഗ്രസിന് തന്നെ തിരിച്ചടിയായി നില്‍ക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിനെ അധികാരത്തിലേറ്റിയ ഇടത് തരംഗത്തിലും കൈപ്പത്തിക്ക് ഉറച്ച് നിന്ന കോട്ടയം ഇനി മാറി ചിന്തിച്ചാലോ എന്ന് വോട്ടര്‍മാരെ തോന്നിപ്പിക്കാന്‍ നഗരത്തിന്റെ വികൃതരൂപമായി നില്‍ക്കുന്ന ഈ ആകാശപാത ഒന്ന് മാത്രം മതി.

ഇതു മനസിലാക്കിയാകണം സി.പി.എം മുതലെടുപ്പ് രാഷ്ട്രീയത്തിനായി ആകാശപാതയെ ഉപയോഗിച്ച് തുടങ്ങിയിട്ട് ഏറെ നാളായി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നുവേണ്ട പാര്‍ലമെന്റ് തിരഞ്ഞെടുപ്പായാലും കോട്ടയത്ത് വികസനമില്ല എന്ന് ഒറ്റവാക്കില്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ ഈ ആകാശപാതയിലേക്ക് ഒന്ന് വിരല്‍ചൂണ്ടിയാല്‍ മതി. കഴിഞ്ഞ എട്ടു വര്‍ഷമായി ഇതില്‍ ഒരു കമ്പിക്കക്ഷണം പോലും പിടിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സ്ഥലം എം.എല്‍.എയുടെ കഴിവ് കേടാണെന്നാണ് സി.പി.എമ്മിന്റെ ആക്ഷേപം. ജനം അത് വിശ്വാസിച്ചാല്‍ 2026 ല്‍ കോട്ടയത്ത് സി.പി.എം പതാക പാറിപ്പറക്കുമെന്നും അവര്‍ സ്വപ്‌നം കാണുന്നു.

ജനത്തെ അത് പറഞ്ഞ് വിശ്വാസിപ്പിക്കാനുള്ള പെടാപ്പാടിനിടെ വന്നുപെട്ട സുവര്‍ണാവസരമായാണ് പാലക്കാട് ഐ.ഐ.ടിയുടേയും ചെന്നൈയിലെ സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് സെന്ററിന്റെയും ബല പരിശോധനാ റിപ്പോര്‍ട്ടിനെ സി.പി.എം ഉപയോഗിക്കുന്നത്. തൂണുകള്‍ തുരമ്പെടുത്ത് ബലക്ഷയം ഉണ്ടായെന്നും അടിസ്ഥാന തൂണുകള്‍ ഒഴികെ മറ്റെല്ലാം പൊളിച്ചു നീക്കണമെന്നുമുള്ള റിപ്പോര്‍ട്ട് ഇതിനോടകം തന്നെ സി.പി.എം രാഷ്ട്രീയ ആയുധമാക്കി മാറ്റി.

ദീര്‍ഘവിക്ഷണമില്ലാതെ ഖജനാവിലെ പണം പാഴാക്കിയെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഉന്നം വെച്ച് കോട്ടയം ജില്ലാ സെക്രട്ടറികൂടിയായ അനില്‍കുമാറിന്റെ ആരോപണം. പാഴാക്കിയ തുക തിരുവഞ്ചൂരിന്റെ പോക്കറ്റില്‍ നിന്ന് തന്നെ ഇടാക്കണമെന്ന് കുറേക്കൂടി കടന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവഞ്ചൂരിനോട് പരാജയപ്പെട്ട സി.പി.എം സ്ഥാനാര്‍ഥിയായിരുന്നു അനില്‍കുമാര്‍.

അതേസമയം, വികസന പദ്ധതികളെ സര്‍ക്കാര്‍ കൊല ചെയ്യുകയാണെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ മറുവാദം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2015 ഡിസംബര്‍ 22 നാണ് ആകാശപ്പാതയുടെ നിര്‍മാണം ആരംഭിച്ചത്. പദ്ധതിക്ക് 5.18 കോടി രൂപ അനുവദിച്ചു. നിര്‍മാണം അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. തുടര്‍ന്ന കിറ്റ് കോയ്ക്കുള്ള ഫണ്ട് കുടിശകയായി. അതോടെ പണി സ്തംഭിക്കുകയായിരുന്നു.

തൃശൂര്‍ ഉള്‍പ്പെടെ ആകാശപ്പാത വന്നു. ഇവിടെ സാങ്കേതികവും നയപരവുമായ കാരണങ്ങല്‍ പറയുകയാണ്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായിട്ടും ആകാശപാത പൊളിക്കുമെന്ന് നിയമസഭയില്‍ ഒരു മന്ത്രിയെ കൊണ്ട് പറയിപ്പിച്ച സര്‍ക്കാരാണ് ഭരണം നടത്തുന്നത്. ആകാശപാതയ്ക്ക് വേണ്ടി ജനസദസ്സ് വിളിച്ചുകൂട്ടുമെന്നും ജനസദസ്സിന്റെ തീരുമാനപ്രകാരം മുന്നോട്ട് പോകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Related News

Comments

No comments yet. Be the first to comment!

Leave a Comment