Monday, August 3, 2026
Kerala News

മൊഴികളില്‍ വ്യക്തതക്കുറവ്: ജയരാജന്റെ ആത്മകഥ വിവാദത്തിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മടക്കി; വീണ്ടും അന്വേഷണം നടത്താന്‍ നിര്‍ദേശം

മൊഴികളില്‍ വ്യക്തതക്കുറവ്: ജയരാജന്റെ ആത്മകഥ വിവാദത്തിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മടക്കി; വീണ്ടും അന്വേഷണം നടത്താന്‍ നിര്‍ദേശം


തിരുവനന്തപുരം: ഇ.പി. ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മടക്കി. വീണ്ടും അന്വേഷണം നടത്താന്‍ കോട്ടയം എസ്.പിക്ക് നിര്‍ദേശം നല്‍കി. എ.ഡി.ജി.പി മനോജ് എബ്രഹാം ആണ് നിര്‍ദേശം നല്‍കിയത്. മൊഴികളില്‍ വ്യക്തതക്കുറവുള്ളതിനാലാണ് റിപ്പോര്‍ട്ട് മടക്കിയത്.

കോട്ടയം എസ്.പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഈ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് സമര്‍പ്പിച്ചപ്പോഴാണ് അന്വേഷണത്തില്‍ വ്യക്തതയില്ലെന്ന് കണ്ടെത്തിയത്. പുസ്തകത്തിലെ പ്രധാന ഭാഗങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്നായിരുന്നു അറിയേണ്ടിയിരുന്നത്. അതറിഞ്ഞാല്‍ മാത്രമേ മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയൂ.

പുസ്തകത്തിന്റെ പി.ഡി.എഫ് ചോര്‍ന്നത് ഡി.സി ബുക്‌സില്‍ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എങ്ങനെ ചോര്‍ന്നു എന്നതിലും ആര് ചോര്‍ത്തി എന്നതിലും വ്യക്തതയില്ല. ഇതിനാലാണ് സംഭവം വീണ്ടും അന്വേഷിക്കാന്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയത്.

അന്വേഷണത്തിന്റെ ഭാഗമായി ഇ.പി.ജയരാജന്‍, രവി.ഡി.സി, പുസ്തകം തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകന്‍ എന്നിവരുടെ മൊഴിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇതിലൊന്നും പുസ്തകം എങ്ങനെ ചോര്‍ന്നുവെന്ന് വ്യക്തതയില്ല.

കൂടാതെ ആരെയെങ്കിലും കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശം ഇവരാരുടേയും മൊഴിയിലുമില്ല. അതിനാല്‍ ഈ മൊഴികള്‍വെച്ച് അവ്യക്തമായ വിലയിരുത്തല്‍ മാത്രമാണ് എസ്.പി ഡി.ജി.പിക്ക് നല്‍കിയത്. ഏതെങ്കിലും തരത്തിലുള്ള പുനരന്വേഷണത്തിലേക്കോ തുടര്‍നടപടികളിലേക്കോ ഉള്ള ശുപാര്‍ശകളും റിപ്പോര്‍ട്ടിലില്ല. അതുകൊണ്ടാണ് റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന വിലയിരുത്തല്‍ പോലീസ് തലപ്പത്തുണ്ടായിരിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment