Monday, August 3, 2026
Kerala News

കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ: സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി തുടരും; നിയമസഭാ തിരഞ്ഞെടുപ്പുവരെ കസേര ഇളകില്ല

കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ: സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി തുടരും; നിയമസഭാ തിരഞ്ഞെടുപ്പുവരെ കസേര ഇളകില്ല



തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കേന്ദ്രനേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ. നിയമസഭാ തിരഞ്ഞെടുപ്പു വരെ സുരേന്ദ്രന്‍ ചുമതലയില്‍ തുടരട്ടെയെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചതായാണ് വിവരം. ആര്‍.എസ്.എസിന് സുരേന്ദ്രനോട് എതിരഭിപ്രായമില്ല എന്നതും അധ്യക്ഷ സ്ഥാനത്ത് തുടരാമെന്ന തീരുമാനത്തിനു പിന്നിലുണ്ട്.

പാലക്കാട്ടെ തോല്‍വി അംഗീകരിച്ച് സുരേന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ട് നേതൃത്വം അംഗീകരിച്ചു. വിമത സ്വരം ഉയര്‍ത്തിയവര്‍ക്ക് ഇതോടെ മൗനം പാലിക്കേണ്ട സ്ഥിതിയായി. നേരത്തെ ഉപതെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റ് രാജിവെക്കാന്‍ തയാറാണെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ മുമ്പ് തീരുമാനിച്ചതു പ്രകാരം നിയമസഭാ തിരഞ്ഞെടുപ്പു വരെ സുരേന്ദ്രന്‍ തുടരട്ടെയെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.

സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കര്‍ ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും അത്തരം നടപടികളിലേക്ക് ഇപ്പോള്‍ നീങ്ങേണ്ടതില്ല എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.

സംഘടനാ തിരഞ്ഞെടുപ്പു നടത്തി വൈസ് പ്രസിഡന്റുമാരെയും ജനറല്‍ സെക്രട്ടറിമാരെയും മാറ്റാമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരേന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും സൂചനയുണ്ട്. തന്റെ കൂടെ നിന്നവര്‍ ചതിച്ചുവെന്നാണ് സുരേന്ദ്രന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചില നേതാക്കളുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. വിമതനീക്കം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാക്കളുമായി ചില നേതാക്കള്‍ ബന്ധപ്പെട്ടതായി നേതൃത്വം കണ്ടെത്തിയിട്ടുണ്ട്.

Related News

Comments

No comments yet. Be the first to comment!

Leave a Comment