Monday, August 3, 2026
Kerala News

കുളം കലക്കിയ പ്രചാരണതന്ത്രങ്ങള്‍ക്കും നിലയ്ക്കാത്ത വിവാദങ്ങള്‍ക്കും ഒടുവില്‍ പാലക്കാട് ഇന്ന് വോട്ടെടുപ്പ്

കുളം കലക്കിയ പ്രചാരണതന്ത്രങ്ങള്‍ക്കും നിലയ്ക്കാത്ത വിവാദങ്ങള്‍ക്കും ഒടുവില്‍ പാലക്കാട് ഇന്ന് വോട്ടെടുപ്പ്


പാലക്കാട്: കുളം കലക്കിയ പ്രചാരണതന്ത്രങ്ങള്‍ക്കും നിലയ്ക്കാത്ത വിവാദങ്ങള്‍ക്കും ഒടുവില്‍ പാലക്കാട് മണ്ഡലത്തില്‍ വോട്ടെടുപ്പ് ഇന്ന്. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിക്കും. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്.

ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. പത്ത് സ്ഥാനാര്‍ത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. വോട്ടെടുപ്പിനുശേഷം രാത്രിയോടെ തന്നെ കോളേജിലെ ന്യൂ തമിഴ് ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ് റൂമുകളിലേക്ക് ഇവ മാറ്റും.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ആദ്യാവസാനം നിറഞ്ഞതുനിന്നത് വിവാദങ്ങളും ട്വിസ്റ്റുകളുമായിരുന്നു. സ്ഥാനാര്‍ഥിപ്രഖ്യാപനം മുതല്‍ തുടങ്ങിയ വിവാദങ്ങള്‍ നിശ്ശബ്ദപ്രചാരണദിവസമായ ചൊവ്വാഴ്ചയും തുടര്‍ന്നു. ഒരു ദിവസംപോലും ഇടവേളയില്ലാതെ വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.

യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിപ്രഖ്യാപനത്തില്‍ എതിര്‍പ്പുമായി ഡോ. പി.സരിന്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സരിന്‍ പിന്നീട് എല്‍.ഡി.എഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി. മൂന്നു മുന്നണികളും പരസ്പരം ഡീല്‍ ആരോപണവുമായി രംഗത്തെത്തി. ട്രോളി വിവാദം, പാതിരാറെയ്ഡ് നാടകം, ഇരട്ടവോട്ട്, സന്ദീപ് വാരിയരുടെ കോണ്‍ഗ്രസിലേക്കുള്ള വരവ്, സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം തുടങ്ങിയവയും ചര്‍ച്ചയായി.

രണ്ട് ദിനപത്രങ്ങളില്‍ എല്‍.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിദ്ധീകരിച്ച പരസ്യത്തിലെ ഉള്ളടക്കത്തെച്ചൊല്ലിയുള്ള ആരോപണങ്ങളാണ് അവസാനദിവസം വിവാദത്തിന് വഴിതുറന്നത്. ഉള്ളടക്കത്തെ സി.പി.എം ന്യായീകരിച്ചപ്പോള്‍ സി.പി.ഐ ജില്ലാസെക്രട്ടറി അത് എല്‍.ഡി.എഫ്. അറിഞ്ഞതല്ലെന്ന് തുറന്നുപറഞ്ഞതോടെ മുന്നണിക്കകത്തുതന്നെ രണ്ട് അഭിപ്രായമുണ്ടെന്ന് വ്യക്തമായി.

ലോക്സഭാതിരഞ്ഞെടുപ്പ് കഴിഞ്ഞതു മുതല്‍ കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പി.യും മണ്ഡലത്തില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ത്തിരുന്നു. ഇത് ഒടുവില്‍ ഇരട്ടവോട്ട് വിവാദത്തിലേക്കുമെത്തി. കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് ശതമാനം ഉയര്‍ത്താനാണ് എല്ലാ കക്ഷികളുടേയും ശ്രമം. കുളം കലക്കിയ പ്രചാരണതന്ത്രങ്ങളും വിവാദങ്ങളും പാലക്കാട്ടെ വോട്ടര്‍മാരെ എങ്ങനെ സ്വാധീനിച്ചുവെന്നറിയാന്‍ വോട്ടെണ്ണല്‍ നടക്കുന്ന 23 വരെ കാത്തിരിക്കേണ്ടിവരും.




Related News

Comments

No comments yet. Be the first to comment!

Leave a Comment