Monday, August 3, 2026
Kerala News

സരിന് ജയരാജന്റെ വക വാഴ്ത്തിപ്പാടല്‍; കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുമ്പോഴും ഇടതുപക്ഷ മനസെന്ന് പുകഴ്ത്തല്‍

സരിന് ജയരാജന്റെ വക വാഴ്ത്തിപ്പാടല്‍; കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുമ്പോഴും ഇടതുപക്ഷ മനസെന്ന് പുകഴ്ത്തല്‍


പാലക്കാട്: ആത്മകഥാ വിവാദങ്ങള്‍ക്കിടെ പാലക്കാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലെത്തിയ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ വക പി.സരിന് വാഴ്ത്തുപാട്ട്. ജനസേവനത്തിന്റേയും ജനപരിലാളനത്തിന്റെയും പ്രചാരകനും പ്രവര്‍ത്തകനുമാണ് സരിനെന്നായിരുന്നു ജയരാജന്റെ പുകഴ്ത്തല്‍.

വലിയ ശമ്പളത്തില്‍ ജോലി ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ മനസ് ജനങ്ങളോട് ഒപ്പമായിരുന്നു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോഴും സമൂഹ്യസേവന രാഷ്ട്രീയ രംഗത്ത് സരിന് ഒരു ഇടതുപക്ഷ മനസായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരോടും തൊഴിലാളികളോടും കൃഷിക്കാരോടും സാധാരണക്കാരോടുമെല്ലാം അങ്ങേയറ്റം ഇണങ്ങി അവരുടെയെല്ലാം സ്വീകാര്യത നേടിക്കൊണ്ടാണ് യുവത്വത്തിലേക്ക് പ്രവേശിക്കുന്നത്. യുവത്വത്തിലൂടെ കടന്നുവരുമ്പോള്‍ സരിന്റെ മനസില്‍ രൂപംകൊണ്ടത് ഇടതുപക്ഷ ചിന്താഗതിയായിരുന്നു.

വലിയ ശമ്പളം വാങ്ങി ഒരു ഉദ്യോഗസ്ഥനായി ജീവിക്കുന്നതിനേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക, നാട്ടിലും ചുറ്റുപാടുമുള്ള ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തോടൊപ്പം സഞ്ചരിക്കുക, അതിനാശ്വാസം ഉണ്ടാക്കാന്‍ പ്രവര്‍ത്തിക്കുക എന്ന നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു.

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുകൊണ്ട് അദ്ദേഹം ബുദ്ധിപരമായ കഴിവുകളും ആധുനിക ശാസ്ത്രവിദ്യകളും കരസ്ഥമാക്കി. വിവരസാങ്കേതികവിദ്യയില്‍ അദ്ദേഹം അതിവിദഗ്ധനായിരുന്നു. കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹത്തിന്റെ കഴിവുകളെല്ലാം ഉപയോഗിച്ചു. പക്ഷേ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴും സരിന് ഇടതുപക്ഷ മനസായിരുന്നു.

പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങളോട് പലപ്പോഴും സരിന് പലപ്പോഴും യോജിക്കാന്‍ കഴിയാതെ വന്നു. തെറ്റായിട്ടുള്ള നയങ്ങളും തെറ്റായ രാഷ്ട്രീയവും വര്‍ഗീയ ചിന്തകളുമെല്ലാം കോണ്‍ഗ്രസിനകത്ത് തലപൊക്കിയെന്നും ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Related News

Comments

No comments yet. Be the first to comment!

Leave a Comment