Monday, August 3, 2026
Kerala News

ഇ.പിയെ പിണറായി ഒതുക്കുന്നത് മരുമകനെ മുഖ്യമന്ത്രിയാക്കാനെന്ന് അന്‍വര്‍: ഇപി വെറും സാധു

ഇ.പിയെ പിണറായി ഒതുക്കുന്നത് മരുമകനെ മുഖ്യമന്ത്രിയാക്കാനെന്ന് അന്‍വര്‍: ഇപി വെറും സാധു


ചേലക്കര: ആത്മകഥാ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ ഇ.പി. ജയരാജനെ അനുകൂലിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. മരുമകനെ മുഖ്യമന്ത്രിയാക്കാന്‍ ഇ.പി. ജയരാജനെ പിണറായി ഒതുക്കുകയാണെന്നും അദ്ദേഹം വെറും സാധു മനുഷ്യനാണെന്നും അന്‍വര്‍ പറഞ്ഞു.

ഇപി വിവാദം വിശ്വാസ്യയോഗ്യമായി തോന്നിയില്ല. ചേലക്കര തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ഒരു വലിയ ഗൂഢാലോചനയാണിത്. ഈ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനത്തോളം സി.പി.എം വോട്ട് ചോരും. അതുകൊണ്ട് ജയരാജന്റെ പുസ്തകം ഏല്‍പ്പിച്ചയാളെ സി.പി.എം വിലയ്ക്കുവാങ്ങി അന്‍വറിനെ വര്‍ഗീയവാദിയാക്കി ചിത്രീകരിച്ചു. ഇതിന് പി.ശശിയുടെയും മുഹമ്മദ് റിയാസിന്റെയും പിണറായി വിജയന്റെയും അനുവാദം ഉണ്ടാകുമെന്നും അന്‍വര്‍ ആരോപിച്ചു.

സംസ്ഥാനത്ത് നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് സര്‍ക്കാരിനെയും പാര്‍ട്ടിയെയും വെട്ടിലാക്കി വീണ്ടും ഇ.പി. ജയരാജന്‍ ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്തുവന്നത്. ഇ.പി. ജയരാജന്റെ ആത്മകഥയായ കട്ടന്‍ചായയും പരിപ്പുവടയും എന്ന പുസ്തകത്തില്‍ പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉള്ളത്. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച് ഇ.പി രംഗത്തെത്തി. താന്‍ എഴുതാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്ന് ഇ.പി പ്രതികരിച്ചു.

അതേസമയം, ഇ.പി. ജയരാജന്റെ ആത്മകഥയായ കട്ടന്‍ചായയും പരിപ്പുവടയും ഉടന്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്ക്‌സ് വ്യക്തമാക്കി. നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം പ്രസാധനം നീട്ടിവെച്ചതായി ഡിസി ബുക്ക്‌സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡിസി ബുക്‌സ് വിശദീകരിച്ചു.



Related News

Comments

No comments yet. Be the first to comment!

Leave a Comment