Monday, August 3, 2026
Kerala News

സില്‍വര്‍ലൈന്‍: കേന്ദ്രത്തിന്റെ മനംമാറ്റത്തിനു പിന്നില്‍ സി.പി.എം-ബി.ജെ.പി അന്തര്‍ധാരയെന്ന് കോണ്‍ഗ്രസ്; പ്രതിഷേധ സമരം നടത്തി കെ-റെയില്‍ വിരുദ്ധ സമരസമിതി

സില്‍വര്‍ലൈന്‍: കേന്ദ്രത്തിന്റെ മനംമാറ്റത്തിനു പിന്നില്‍ സി.പി.എം-ബി.ജെ.പി അന്തര്‍ധാരയെന്ന് കോണ്‍ഗ്രസ്; പ്രതിഷേധ സമരം നടത്തി കെ-റെയില്‍ വിരുദ്ധ സമരസമിതി


കല്‍പ്പറ്റ: ഇത്രയുംനാള്‍ സില്‍വര്‍ലൈനിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വേയുടെയും പെട്ടെന്നുള്ള മനംമാറ്റത്തിനു പിന്നില്‍ സി.പി.എം-ബി.ജെ.പി അന്തര്‍ധാരയെന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. കേരളത്തില്‍ ബി.ജെ.പിക്ക് ഒരു എംപിയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി നല്‍കിയപ്പോള്‍ അതിനു നല്‍കുന്ന മറ്റൊരു പ്രത്യുപകാരമാണ് സില്‍വര്‍ലൈന്‍. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിക്കാതെ സി.പി.എമ്മിന് പൊതുസമ്പത്ത് കൊള്ളനടത്താന്‍ അവസരം ഒരുക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

പാരിസ്ഥിതിക, സാങ്കേതിക പ്രശ്‌നം പരിഹരിച്ചാല്‍ കെ.റെയില്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണെന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന കേരളത്തെ ഞെട്ടിച്ചു. നിലവിലുള്ള പാതയുടെ നവീകരണവും സിഗ്നലിങ് ആധുനികവത്കരണവും വളവ് നികത്തല്‍ ഉള്‍പ്പെടെയുള്ള നടപടികളിലൂടെയും അതിവേഗ ട്രെയിന്‍ ഗാതാഗതം സാധ്യമാണ്.

അതിനായി ശ്രമിക്കാതെ ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ച് ഗുരുതര പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്ന കെ റെയില്‍ തന്നെ വേണമെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ വാശിപിടിക്കുന്നതിന് പിന്നില്‍ കോടികളുടെ കമ്മിഷനും അഴിമതിക്കുള്ള സാധ്യതകളുമാണ്. നാടിനും ജനങ്ങള്‍ക്കും ദോഷകരമായ കെ റെയില്‍ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചാല്‍ ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുത്തുതോല്‍പ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കണമെന്ന ആവശ്യവുമായി കെ-റെയില്‍ വിരുദ്ധ സമരസമിതി പ്രതിഷേധം നടത്തി. കോഴിക്കോട് കാട്ടില്‍പീടികയിലാണ് സമരസമിതി പ്രതിഷേധ സംഗമം നടത്തിയത്. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കുക, മുഴുവന്‍ കേസുകളും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമര സമിതി ഉന്നയിക്കുന്നത്.

പൂര്‍ണമായി പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വെങ്ങളം കെറെയില്‍ പ്രതിരോധ ജനകീയ സമിതി കണ്‍വീനര്‍ പി.കെ.സഹീര്‍ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരം നടത്തുന്നവര്‍ ഇന്നു രാവിലെ ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് പ്രതിഷേധം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. 13ന് ആലുവയില്‍ പ്രതിഷേധക്കാരുടെ സംസ്ഥാന കൂട്ടായ്മ നടത്തി തുടര്‍ സമര പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Related News

Comments

No comments yet. Be the first to comment!

Leave a Comment