Monday, August 3, 2026
Politics Views

ബി.ജെ.പി വിടില്ലെന്ന് വ്യക്തമാക്കി സന്ദീപ് വാര്യര്‍: തീരുമാനം നേതൃത്വവുമായി നടത്തിയ അനുനയ ചര്‍ച്ചകള്‍ക്ക് ശേഷം; വാതില്‍ തുറന്ന സി.പി.എം ഇനിയെന്ത് ചെയ്യും?

ബി.ജെ.പി വിടില്ലെന്ന് വ്യക്തമാക്കി സന്ദീപ് വാര്യര്‍: തീരുമാനം നേതൃത്വവുമായി നടത്തിയ അനുനയ ചര്‍ച്ചകള്‍ക്ക് ശേഷം; വാതില്‍ തുറന്ന സി.പി.എം ഇനിയെന്ത് ചെയ്യും?


തിരുവനന്തപുരം: പാര്‍ട്ടി വിടുമെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍. താന്‍ പാര്‍ട്ടി വിടില്ലെന്നും പാലക്കാട് സി. കൃഷ്ണകുമാറിനായി പ്രവര്‍ത്തിക്കുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സന്ദീപ് പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഗങ്ങള്‍ പരന്നതോടെ ബി.ജെ.പി നേതൃത്വം സന്ദീപ് വാര്യരുമായി ആശയവിനിമയം നടത്തിയതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തി സന്ദീപ് തന്നെ രംഗത്തെത്തിയത്.

ബി.ജെ.പിയില്‍ താന്‍ അത്രയധികം അപമാനിതനായി കഴിഞ്ഞെന്നും ഇനി തുടരാന്‍ പറ്റില്ലെന്നും സന്ദീപ് നിലപാടറിയിച്ചു എന്ന നിലയില്‍ അഭ്യൂഗങ്ങള്‍ പരന്നതോടെയാണ് സന്ദീപ് പാര്‍ട്ടി വിടുന്നു എന്ന നിലയിലുള്ള വാര്‍ത്തകള്‍ പുറത്തേക്ക് വന്നത്. ഇതേ തുടര്‍ന്ന് സന്ദീപിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണ് എന്നതടക്കമുള്ള പ്രതികരണങ്ങള്‍ സി.പി.എം നേതാക്കളില്‍ നിന്നും ഉണ്ടായിരുന്നു. പാലക്കാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിനും സന്ദീപിനെ വാഴ്ത്തി സംസാരിക്കുകയും ഉണ്ടായി. ഇതിന് പിന്നാലെ ഉന്നതനായ ഒരു സി.പി.എം നേതാവ് ചെത്തല്ലൂരില്‍ വച്ച് സന്ദീപ് വാര്യരുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നിരുന്നു.

ബിജെപിയില്‍ തുടരാന്‍ മാനസികമായി തനിക്ക് സാധിക്കില്ലെന്നായിരുന്നു സന്ദീപിന്റെ നിലപാട്. മണ്ഡലം കണ്‍വെന്‍ഷനില്‍ വച്ച് പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ മുന്നില്‍ വച്ച് തന്നെ ഒരു ബി.ജെ.പി നേതാവ് ഇറക്കിവിട്ടെന്ന് സന്ദീപ് വാര്യരുടെ പരാതി ഉയര്‍ന്നിരുന്നു.

കഴിഞ്ഞയാഴ്ച്ചയാണ് പാലക്കാട് ബിജെപിയുടെ തെരെഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടന്നത്. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നടത്തിയത് ഇ ശ്രീധരന്‍ ആയിരുന്നു. വേദിയില്‍ രണ്ട് റോയില്‍ കൃഷ്ണദാസ്, വി മുരളീധരന്‍, തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടയുള്ള നേതാക്കള്‍ ഇരുന്നിരുന്നു.

എന്നാല്‍ സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിരുന്നില്ല. കണ്‍വന്‍ഷനില്‍ വേണ്ട പ്രാധാന്യം കിട്ടിയില്ല, അപ്രധാനമായ ചില നേതാക്കള്‍ക്ക് വേദിയില്‍ സീറ്റ് നല്‍കിയെന്ന് ആരോപിച്ച് സന്ദീപ് വാര്യര്‍ ആ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

Related News

Comments

No comments yet. Be the first to comment!

Leave a Comment