Thursday, July 23, 2026
Kerala News

രണ്ട് മാസത്തില്‍ 10,400 കോടി രൂപ വായ്പ; കടമെടുപ്പില്‍ വി.ഡി. സതീശന്‍ സര്‍ക്കാരിനും വിമര്‍ശനം

രണ്ട് മാസത്തില്‍ 10,400 കോടി രൂപ വായ്പ; കടമെടുപ്പില്‍ വി.ഡി. സതീശന്‍ സര്‍ക്കാരിനും വിമര്‍ശനം



തിരുവനന്തപുരം: പൊതുകടം വര്‍ധിക്കുന്നതിനെതിരെ പ്രതിപക്ഷത്തിരിക്കുമ്പോള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്ന യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും കടമെടുപ്പ് തുടരുന്നതായി കണക്കുകള്‍. ഭരണത്തിലേറി രണ്ട് മാസത്തിനിടെ വി.ഡി. സതീശന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍ നിന്ന് 10,400 കോടി രൂപ വായ്പയെടുത്തതായാണ് ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

മെയ് 26-നാണ് സര്‍ക്കാര്‍ ആദ്യമായി വായ്പയെടുത്തത്. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ആകെ അഞ്ച് തവണകളിലായാണ് 10,400 കോടി രൂപ സമാഹരിച്ചത്. ഇതില്‍ ഏറ്റവും ഒടുവില്‍ ഈ മാസം 21-ന് 2,200 കോടി രൂപയുടെ വായ്പയും ഉള്‍പ്പെടുന്നു.

സംസ്ഥാനത്തിന് ഡിസംബര്‍ വരെ അനുവദിച്ചിരിക്കുന്ന ആകെ കടമെടുപ്പ് പരിധി 23,000 കോടി രൂപയാണ്. ഇതില്‍ ഏതാണ്ട് പകുതിയോളം തുക സര്‍ക്കാര്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ വായ്പയായി സ്വീകരിച്ചുകഴിഞ്ഞു.

പത്ത് വര്‍ഷത്തെ ഇടത് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ പൊതുകടം ക്രമാതീതമായി ഉയര്‍ന്നുവെന്നത് യുഡിഎഫ് പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉയര്‍ത്തിയ പ്രധാന വിമര്‍ശനങ്ങളിലൊന്നായിരുന്നു. അധികാരത്തിലെത്തിയതിന് പിന്നാലെ പുറത്തിറക്കിയ ധവളപത്രത്തിലും പൊതുകടം വര്‍ധിക്കുന്നതിലുള്ള ആശങ്ക സര്‍ക്കാര്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ നിലവിലെ കടമെടുപ്പിന്റെ തോത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment