Monday, August 3, 2026
Kerala News

പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല: കോടതി വിധി നവീന്‍ ബാബു മരിച്ച് പതിനഞ്ചാം ദിവസം; ആഗ്രഹിച്ച വിധിയെന്ന് നവീന്റെ കുടുംബം

പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല: കോടതി വിധി നവീന്‍ ബാബു മരിച്ച് പതിനഞ്ചാം ദിവസം; ആഗ്രഹിച്ച വിധിയെന്ന് നവീന്റെ കുടുംബം


കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞത്. നവീന്‍ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ കോടതി വിധി. ആഗ്രഹിച്ച വിധിയെന്ന് നവീന്‍ ബാബുവിന്റെ കുടുംബം പ്രതികരിച്ചു. 


നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പോലീസ് ദിവ്യക്കെതിരെ ചുമത്തിയത്. നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. 


ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പോലീസിനും ലഭിച്ചിരുന്നത്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ല. സംഘാടകരായ സ്റ്റാഫ് കൗണ്‍സിലും ജില്ലാ കളക്ടറും ഇക്കാര്യം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആസൂത്രിതമായി എ.ഡി.എമ്മിനെ അപമാനിക്കാന്‍ ഉന്നമിട്ടാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായിരുന്ന ദിവ്യ എത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍.


എ.ഡി.എമ്മിനെ സമ്മര്‍ദത്തിലാക്കുന്ന പ്രയോഗങ്ങളാണ് ഭീഷണിയുടെ സ്വരത്തില്‍ ദിവ്യ പറഞ്ഞവസാനിപ്പിച്ചത്. അതുവരെ പ്രസന്നമായിരുന്ന സദസ്സ് ദിവ്യയുടെ പ്രസംഗത്തിന് ശേഷം മൂകമായെന്നായിരുന്നു സ്റ്റാഫിന്റെ മൊഴി. ദിവ്യയുടെ പ്രവര്‍ത്തികളാണ് മരണത്തിലേക്ക് എ.ഡി.എമ്മിനെ നയിച്ചതെന്നാണ് കണ്ടെത്തല്‍.


ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഭീഷണിസ്വരമാണ് യാത്രയയപ്പ് യോഗത്തിലെത്തിയ ദിവ്യ ഉയര്‍ത്തിയത്. മാധ്യമങ്ങളെ ക്ഷണിച്ചതിന് പിന്നില്‍ ഗൂഢോദ്ദേശമുണ്ട്. ദൃശ്യങ്ങള്‍ ചോദിച്ചുവാങ്ങി ദിവ്യ പ്രചരിപ്പിച്ചു. 


അഴിമതി പരാതിയുണ്ടെങ്കില്‍ സംവിധാനങ്ങളെ ആശ്രയിച്ചില്ല. പകരം ഉദ്യോഗസ്ഥനെ അപമാനിക്കാന്‍ ശ്രമിച്ചു. എ.ഡി.എമ്മിനെക്കുറിച്ച് കളക്ടറോട് ഒക്ടോബര്‍ 14ന് രാവിലെ ദിവ്യ പരാതി പറഞ്ഞെന്നും തെളിവില്ലാതെ അത് ഉന്നയിക്കുന്നരുതെന്ന് കളക്ടര്‍ പറഞ്ഞെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment