ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തെക്കന്‍ തീരത്തെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക അഞ്ചാം ദിവസവും ആക്രമണം തുടരുന്നതായി റിപ്പോര്‍ട്ട്. ഇറാനെതിരെയുള്ള സൈനിക നടപടികള്‍ കൂടുതല്‍ കടുപ്പിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, തങ്ങള്‍ യുദ്ധത്തെ സ്വാഗതം ചെയ്യുന്നില്ലെന്നും എന്നാല്‍ രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാന്‍ പൂര്‍ണ്ണ സജ്ജരായിരിക്കണമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫ് വ്യക്തമാക്കി. ഇതോടൊപ്പം കുവൈത്തിലും ബഹ്റൈനിലും ഇറാന്‍ നടത്തുന്ന ആക്രമണങ്ങളും തുടരുകയാണ്.
തെക്കന്‍ ഇറാനിലെ പ്രധാന നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, ചബഹാര്‍, അഹ്വാസ് എന്നിവിടങ്ങളില്‍ ശക്തമായ സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 90 മിനിട്ടോളം നീണ്ടുനിന്ന രണ്ടാം ഘട്ട ആക്രമണത്തില്‍ ഇറാന്റെ ക്രൂസ് മിസൈല്‍ കേന്ദ്രങ്ങളും തീരദേശ പ്രതിരോധ സംവിധാനങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന അമേരിക്കന്‍ വ്യോമാക്രമണങ്ങളില്‍ തെക്കന്‍ ഇറാനില്‍ 35 പേര്‍ കൊല്ലപ്പെടുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, വീണ്ടുമൊരു യുദ്ധത്തിലേക്ക് നീങ്ങുന്നത് ജനങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുമെന്നും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും അന്താരാഷ്ട്ര സമാധാനത്തിനും ഇത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി.
സൈനിക നടപടികള്‍ക്ക് പുറമെ ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളും അമേരിക്ക ശക്തമാക്കിയിട്ടുണ്ട്. ഇറാന്റെ സൈന്യത്തിന് രഹസ്യമായി ആയുധങ്ങള്‍ എത്തിക്കാന്‍ സഹായിച്ച ഏഴ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ അമേരിക്ക പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതാണ് ഈ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്. പല വിദേശ കമ്പനികളെയും ബാങ്കുകളെയും മറയാക്കിയാണ് ഇറാന്‍ ഈ ആയുധക്കടത്ത് ശൃംഖല പ്രവര്‍ത്തിപ്പിച്ചിരുന്നതെന്ന് അമേരിക്ക ആരോപിക്കുന്നു. ഇറാന്റെ ആയുധക്കടത്ത് ശൃംഖലകളെ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് മുന്നറിയിപ്പ് നല്‍കി.
Comments
No comments yet. Be the first to comment!
Leave a Comment