Friday, July 17, 2026
Kerala News

എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയാകാന്‍ യോഗ്യനല്ല; രാജിവെക്കുകയോ പാര്‍ട്ടി പുറത്താക്കുകയോ വേണമെന്ന് ജി സുധാകരന്‍

 എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയാകാന്‍ യോഗ്യനല്ല; രാജിവെക്കുകയോ പാര്‍ട്ടി പുറത്താക്കുകയോ വേണമെന്ന് ജി സുധാകരന്‍


തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ എം വി ഗോവിന്ദന്‍ യോഗ്യനല്ലെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ ജി സുധാകരന്‍. ഒന്നുകില്‍ അദ്ദേഹം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെക്കണം, അല്ലെങ്കില്‍ പാര്‍ട്ടി പുറത്താക്കണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടിയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ ഇപ്പോഴും ഉണ്ടെന്നും, സ്വന്തം പാര്‍ട്ടിക്കെതിരെയാണ് എം വി ഗോവിന്ദന്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നേതൃസ്ഥാനത്തിരുന്ന് പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന നിലപാടാണ് ഗോവിന്ദന്‍ സ്വീകരിക്കുന്നതെന്നും ജി സുധാകരന്‍ വിമര്‍ശിച്ചു.

എം വി ജയരാജന്റെ പ്രസ്താവനയില്‍ തന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും, മറ്റ് രണ്ട് പേരുടെ പേരുകളാണ് പറഞ്ഞതെന്നും ജി സുധാകരന്‍ പറഞ്ഞു. തെറ്റ് സംഭവിച്ചാല്‍ അത് ആരായാലും തിരുത്തണമെന്നും, തിരുത്താത്തവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എം വി ഗോവിന്ദന്‍ രാഷ്ട്രീയ പക്വതയും വകതിരിവും കാണിക്കണമെന്നും, വര്‍ഗവഞ്ചകന്‍ എന്നതിന്റെ അര്‍ഥം പോലും അദ്ദേഹത്തിന് അറിയില്ലെന്നും ജി സുധാകരന്‍ വിമര്‍ശിച്ചു. സൈദ്ധാന്തികനാണെന്ന് പറയുന്നത് പത്രക്കാര്‍ മാത്രമാണ്. യഥാര്‍ഥ വര്‍ഗവഞ്ചകന്‍ എം വി ഗോവിന്ദനാണ്. ഞാന്‍ പാര്‍ട്ടി അംഗത്വം പുതുക്കാതെ മാറിനിന്നാല്‍ എങ്ങനെ വര്‍ഗവഞ്ചകനാകും? എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ എം വി ഗോവിന്ദന് നാണമില്ലേയെന്നും, നാണമുണ്ടെങ്കില്‍ രാജിവെച്ച് പോകണമെന്നും ജി സുധാകരന്‍ പറഞ്ഞു. വായടച്ചിരിക്കുന്നതാണ് ഗോവിന്ദന് നല്ലത്. അദ്ദേഹം പറയുന്നത് ആര്‍ക്കെങ്കിലും മനസ്സിലാകുമോ? സ്വയം തിരുത്താന്‍ കഴിയാത്ത ഒരാള്‍ എങ്ങനെയാണ് മറ്റുള്ളവരെ തിരുത്തുക? എന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment