Friday, July 17, 2026
Kerala News

കശുവണ്ടി അഴിമതിക്കേസ്: ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

 കശുവണ്ടി അഴിമതിക്കേസ്: ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം:  സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരനെ വിചാരണ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് അനുമതി നല്‍കി. ചന്ദ്രശേഖരന് പുറമെ കോര്‍പ്പറേഷന്‍ മുന്‍ എം.ഡി രതീഷിനെയും കേസില്‍ പ്രോസിക്യൂട്ട് ചെയ്യും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രോസിക്യൂഷന് അനുമതി നല്‍കിക്കൊണ്ടുള്ള നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പെട്ടെന്നുള്ള നീക്കം.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കൂടിയായ ആര്‍. ചന്ദ്രശേഖരനെ ഒന്നാം പ്രതിയായും മുന്‍ എം.ഡി രതീഷിനെയും രണ്ടാം പ്രതിയായും ചേര്‍ത്താണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. മുന്‍പ് ഈ സിബിഐ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ പിണറായി സര്‍ക്കാര്‍ മൂന്ന് തവണ തയ്യാറായിരുന്നില്ല. ഇതിനെതിരെ ഹൈക്കോടതി പലതവണ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നെങ്കിലും മുന്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയാണുണ്ടായത്. എന്നാല്‍ പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ, കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഐഎന്‍ടിയുസി നേതാവിനെതിരെ തന്നെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ മന്ത്രിസഭ വളരെ വേഗത്തില്‍ തീരുമാനമെടുക്കുകയായിരുന്നു.

2006-2014 കാലഘട്ടത്തില്‍ കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ വിപണി വിലയേക്കാള്‍ കൂടിയ വിലയ്ക്ക് വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതു വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച ഈ കേസ് പിന്നീട് 2015 സെപ്റ്റംബര്‍ 23-ലെ ഹൈക്കോടതി ഉത്തരവിലൂടെയാണ് സിബിഐക്ക് കൈമാറുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment