കൊച്ചി: മാസപ്പടി കേസിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം മന്ത്രി പി എ മുഹമ്മദ് റിയാസിലേക്കും. റിയാസിന്റെ ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ പരിശോധിക്കാനാണ് ഇ ഡിയുടെ തീരുമാനം.
സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക് കമ്പനിക്ക് ലഭിച്ചതായി പറയപ്പെടുന്ന തുക പിന്നീട് റിയാസിന്റെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടോയെന്നതാണ് അന്വേഷണത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്ന്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക രേഖകളും ബാങ്ക് ഇടപാടുകളും ഇ ഡി പരിശോധിക്കുമെന്നാണ് വിവരം. നേരത്തെ റിയാസിന്റെ കോഴിക്കോട്ടെ വസതിയിലും ഇ ഡി പരിശോധന നടത്തിയിരുന്നു.
മുൻ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സിഎംആർഎല്ലിൽ നിന്ന് 2.78 കോടി രൂപ ലഭിച്ചതായി ഇ ഡി കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ തുകയുമായി ബന്ധപ്പെട്ട മതിയായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും, രണ്ടുതവണ ചോദ്യം ചെയ്തപ്പോൾ നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയെന്നുമാണ് അന്വേഷണ ഏജൻസിയുടെ നിലപാട്.
ലഭിച്ച തുക എങ്ങനെ വിനിയോഗിച്ചുവെന്ന കാര്യത്തിൽ വ്യക്തത ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം കുടുംബാംഗങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് വീണയ്ക്ക് സിഎംആർഎല്ലിൽ നിന്ന് പണം ലഭിച്ചതെന്നാണ് അന്വേഷണത്തിൽ പറയുന്നത്. 2020 ജൂണിലാണ് വീണയും പി എ മുഹമ്മദ് റിയാസും വിവാഹിതരായത്.
വിവാഹശേഷം ഈ തുക എങ്ങനെ വിനിയോഗിച്ചുവെന്നും ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും കണ്ടെത്തുന്നതിനായാണ് ഇ ഡി വിശദമായ പരിശോധന നടത്തുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment