Friday, July 17, 2026
Kerala News

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടി കൊലക്കേസ്: അഞ്ച് വര്‍ഷമായിട്ടും നീതി ലഭിച്ചില്ലെന്ന് കുടുംബം; പുനരന്വേഷണം ആവശ്യപ്പെടും

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടി കൊലക്കേസ്: അഞ്ച് വര്‍ഷമായിട്ടും നീതി ലഭിച്ചില്ലെന്ന് കുടുംബം; പുനരന്വേഷണം ആവശ്യപ്പെടും




ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് അഞ്ച് വര്‍ഷം പിന്നിടുമ്പോഴും നീതി ലഭിച്ചിട്ടില്ലെന്ന് കുടുംബം. കേസില്‍ പ്രതിയെന്ന് പൊലീസ് കണ്ടെത്തിയ അര്‍ജുനെ ഒന്നര വര്‍ഷം മുമ്പ് കോടതി വെറുതെവിട്ടിരുന്നു. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന മുന്‍ സര്‍ക്കാരിന്റെ വാഗ്ദാനവും ഇതുവരെ നടപ്പായിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരില്‍ കണ്ട് നിവേദനം നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. ആവശ്യപ്പെടുന്ന പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കുടുംബം ആവശ്യപ്പെടും.

ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ കോടതി വിധി വന്നിട്ട് ഒരു വര്‍ഷത്തിലേറെയായിട്ടും യഥാര്‍ഥ പ്രതി ആരെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണെന്ന് കുടുംബം പറയുന്നു. കോടതി വെറുതെവിട്ട അര്‍ജുന്‍ തന്നെയാണ് പ്രതിയെന്ന നിലപാടില്‍ കുടുംബവും അന്വേഷണസംഘവും ഉറച്ചുനില്‍ക്കുകയാണ്.

2021 ജൂണ്‍ 30-നാണ് വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ സമീപവാസിയായ അര്‍ജുനെയാണ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പ്രതിചേര്‍ത്തത്.

എന്നാല്‍ അര്‍ജുനെ കുറ്റവിമുക്തനാക്കിയ കട്ടപ്പന പോക്‌സോ കോടതി വിധിയില്‍ അന്വേഷണത്തിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെളിവുകള്‍ ശേഖരിക്കുന്നതിലും ഹാജരാക്കുന്നതിലും ഉള്‍പ്പെടെ അന്വേഷണസംഘത്തിന് പിഴവുകള്‍ സംഭവിച്ചുവെന്നാണ് കോടതി വിലയിരുത്തിയത്. കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി കുടുംബം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment