Friday, July 17, 2026
Kerala News

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടില്ല; ക്രമവിരുദ്ധ കരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടില്ല; ക്രമവിരുദ്ധ കരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍



തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് സൊസൈറ്റിക്ക് കരാറുകള്‍ നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ ചോദ്യോത്തരവേളയില്‍ അറിയിച്ചു.

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒരു പ്രവൃത്തിയും അനുവദിച്ചിട്ടില്ലെന്നും എല്ലാ പദ്ധതികളിലും ഗുണനിലവാര പരിശോധന കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രവൃത്തികളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൊസൈറ്റി കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുത്തതിനാല്‍ ചില പ്രവൃത്തികള്‍ മന്ദഗതിയിലാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം സൊസൈറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശവാസികള്‍ക്ക് ആവശ്യമായ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൊസൈറ്റിക്ക് നല്‍കിയ കരാറുകളുടെ എസ്റ്റിമേറ്റ് തുകയില്‍ പ്രത്യേക ഇളവുകളോ വ്യത്യാസങ്ങളോ നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും, മികച്ച ഗുണനിലവാരമുള്ള പ്രവൃത്തികളാണ് കൂടുതല്‍ കരാറുകള്‍ ലഭിക്കാന്‍ കാരണമായതെന്നും മന്ത്രി വിശദീകരിച്ചു. നിലവില്‍ വര്‍ക്ക് ലോഡ് വര്‍ധിച്ചതാണ് സൊസൈറ്റി നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ലഭിക്കുന്ന കരാറുകളുടെ എണ്ണം വര്‍ധിച്ചതോടെ ചില മേഖലകളില്‍ കുത്തക സ്വഭാവം രൂപപ്പെടുന്നുവെന്ന നിരീക്ഷണം ഉയര്‍ന്നിട്ടുണ്ടെന്നും, പ്രവൃത്തികള്‍ക്ക് പരിധി നിശ്ചയിക്കുമോയെന്ന വി.ടി. ബല്‍റാമിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം സ്വീകരിക്കുമെന്ന് മന്ത്രി മറുപടി നല്‍കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment