Friday, July 17, 2026
Kerala News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍, പ്രോസിക്യൂഷന് സംഭവിച്ച ഗുരുതര വീഴ്ചയെ തുടര്‍ന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീന കുമാരിയെ സ്ഥാനത്തുനിന്ന് നീക്കി. കേസിലെ ഒന്‍പതാം പ്രതിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയും ജാമ്യം ലഭിക്കാന്‍ ഇടയാക്കുകയും ചെയ്തു എന്ന ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ അടിയന്തര നടപടി. ഗീന കുമാരി പോലീസ് റിപ്പോര്‍ട്ട് അട്ടിമറിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഈ നീക്കം. താല്‍ക്കാലിക ചുമതല അഡിഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എ.ആര്‍. ഷാജിക്ക് കൈമാറിയിട്ടുണ്ട്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമിതയായ ഗീന കുമാരിക്ക് കേസ് കൈകാര്യം ചെയ്യുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിച്ചതെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന്, ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി അഡ്വ. എ. സന്തോഷ് കുമാറിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയോഗിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചതുള്‍പ്പെടെയുള്ള ഫയലുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ ഈ നിര്‍ണായക തീരുമാനങ്ങളില്‍ എത്തിയത്.

ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ആക്രമണം അതീവ ഗൗരവമുള്ളതാണെന്നും ഇതിന് പിന്നിലെ ഉന്നത ഗൂഢാലോചനയടക്കം പുറത്തുകൊണ്ടുവരണമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. പ്രതിക്ക് ലഭിച്ച ജാമ്യത്തെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ അടുത്ത ദിവസം തന്നെ കോടതിയില്‍ ഹര്‍ജി നല്‍കും. കേസില്‍ കക്ഷിചേര്‍ന്ന് ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.


Related News

Comments

No comments yet. Be the first to comment!

Leave a Comment