വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1450 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ദുരന്തബാധിത പ്രദേശങ്ങളില്‍ ആവശ്യത്തിന് അത്യാധുനിക യന്ത്രസാമഗ്രികള്‍ ഇല്ലാത്തത് അവശിഷ്ടങ്ങള്‍ക്കിടയിലെ രക്ഷാപ്രവര്‍ത്തനത്തെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പമാണ് രാജ്യത്തുണ്ടായത്. ജൂണ്‍ 24-നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.5, 7.2 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങള്‍ വെനസ്വേലയെ തകര്‍ത്തത്. ഇതിനുമുമ്പ് 1900-ല്‍ ഉണ്ടായ 7.7 തീവ്രതയിലുള്ള ഭൂകമ്പമാണ് രാജ്യത്ത് രേഖപ്പെടുത്തിയതില്‍ ഏറ്റവും ശക്തമായത്.
അമേരിക്കയിലെ ബ്രൂക്ലിന്‍ ജയിലില്‍ കഴിഞ്ഞ ജനുവരി മുതല്‍ തടവില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യ സീലിയയും ദുരന്തത്തില്‍ വെനസ്വേലയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം. മുന്‍കാലങ്ങളില്‍, അതായത് 1967-ലുണ്ടായ ഭൂകമ്പത്തില്‍ 236 പേരും 1997-ല്‍ 73 പേരും വെനസ്വേലയില്‍ മരണപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണത്തെ ദുരന്തം രാജ്യത്തെ പൂര്‍ണ്ണമായും നിശ്ചലമാക്കുന്ന അവസ്ഥയിലാണ്.
ദുരന്തത്തില്‍ ഉലഞ്ഞ വെനസ്വേലയ്ക്ക് അടിയന്തര മാനുഷിക സഹായവുമായി യുഎഇയും ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം 10 ദശലക്ഷം യുഎസ് ഡോളറിന്റെ അടിയന്തര ആശ്വാസ ധനസഹായമാണ് പ്രഖ്യാപിച്ചത്. യുഎഇ എയ്ഡ് ഏജന്‍സി വഴി ലഭ്യമാക്കുന്ന ഈ തുക ഉപയോഗിച്ച് ദുരന്തബാധിത പ്രദേശങ്ങളിലെ പുനരധിവാസം വേഗത്തിലാക്കാനും അവശ്യ ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ സാമഗ്രികള്‍ എന്നിവ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയും രാജ്യത്തിന് ആവശ്യമായ സഹായങ്ങള്‍ കൈമാറിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment