Monday, August 3, 2026
Kerala News

നവീന്‍ ബാബുവിനെതിരായ വ്യാജ കൈക്കൂലി ആരോപണം: പ്രശാന്തനെ സസ്‌പെന്റ് ചെയ്തു; ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ വികസന സമിതിയില്‍ പ്രമേയം

നവീന്‍ ബാബുവിനെതിരായ വ്യാജ കൈക്കൂലി ആരോപണം: പ്രശാന്തനെ സസ്‌പെന്റ് ചെയ്തു; ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ വികസന സമിതിയില്‍ പ്രമേയം


കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിനെതിരായ വ്യജ കൈക്കൂലി ആരോപണത്തില്‍ പരാതിക്കാരനായ ടി.വി. പ്രശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സര്‍വീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് രാജി. പ്രശാന്തിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് നേരത്തെ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. 


പ്രശാന്ത് ഈ മാസം പത്ത് മുതല്‍ അനധികൃത അവധിയിലാണ്. പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരനെന്ന നിലയില്‍ സ്വകാര്യ ബിസിനസില്‍ ഏര്‍പ്പെട്ടത് സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് അന്വേഷണ വിഭാഗം കണ്ടെത്തി. കാര്യസാധ്യത്തിനായി കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തുക കൂടി ചെയ്തതോടെ പോലീസ് അന്വേഷണത്തിന് കൂടി ശുപാര്‍ശ ചെയ്യുന്നതാണ് അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. അനധികൃത സ്വത്ത് സമ്പാദനത്തില്‍ അടക്കം അന്വേഷണവും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. ഗുരുതര കുറ്റകൃത്യങ്ങള്‍ അക്കമിട്ട് നിരത്തുന്ന റിപ്പോര്‍ട്ട് കിട്ടിയ ഉടനെയാണ് പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തത്. 


അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ അരോപണ വിധേയായ പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ വികസന സമിതിയില്‍ പ്രമേയം. കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു കളക്ടര്‍ പ്രമേയം അംഗീകരിച്ചത്. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യ എത്തുമെന്ന കാര്യം കളക്ടര്‍ക്ക് അറിയാമായിരുന്നു എന്ന പ്രോസിക്യൂഷന്‍ വാദത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും താന്‍ തുടരണോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും കളക്ടര്‍ അരുണ്‍ കെ.വിജയന്‍ പറഞ്ഞു.


നവീന്‍ ബാബുവിന്റെ മരണത്തില്‍ കടുത്ത വിമര്‍ശനം നേരിടുന്ന കളക്ടര്‍ അരുണ്‍ കെ.വിജയന്‍ അവധിയില്‍ പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയായിരുന്നു ജില്ലാ വികസന സമിതി യോഗം നിശ്ചയിച്ചത്. പതിവിലും അല്പം വൈകിയപ്പോള്‍ കളക്ടര്‍ യോഗത്തിന് എത്തില്ലെന്ന സൂചനയും വന്നു. എന്നാല്‍ പത്തരയോടെ കളക്ടര്‍ എത്തുകയായിരുന്നു. 


യോഗം തുടങ്ങുന്നതിനു മുന്‍പ്, എ.ഡി.എമ്മിന്റെ നിര്യാണത്തില്‍ അനുശോചന പ്രമേയം അവതരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. അനുശോചന പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നത്. 


യോഗത്തില്‍ പങ്കെടുത്ത കൂത്തുപറമ്പ് എം.എല്‍.എ കെ.പി. മോഹനന്‍ ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ചതോടെ ബഹളമായി. തുടര്‍ന്ന് പ്രമേയമായി അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അജണ്ടയുടെ ഭാഗമായി ഉള്‍പ്പെടുത്താമെന്ന് കളക്ടര്‍ സമ്മതിക്കുകയായിരുന്നു. ജില്ലാ വികസന സമിതിയിലെ പ്രമേയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് യോഗ ശേഷം കളക്ടര്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment