Monday, August 3, 2026
Kerala News

കൂടുതല്‍ സ്വര്‍ണം പിടികൂടിയെന്നതിനെ മലപ്പുറത്തിനെതിരായ നീക്കമായി ചിത്രീകരിക്കേണ്ട; ആരോപണം ഉന്നയിക്കുന്നത് വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമമെന്നും മുഖ്യമന്ത്രി

കൂടുതല്‍ സ്വര്‍ണം പിടികൂടിയെന്നതിനെ മലപ്പുറത്തിനെതിരായ നീക്കമായി ചിത്രീകരിക്കേണ്ട; ആരോപണം ഉന്നയിക്കുന്നത് വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമമെന്നും മുഖ്യമന്ത്രി


ചേലക്കര: മലപ്പുറം പരാമര്‍ശത്തിനും ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം പിടികൂടിയെന്നതിനെ ജില്ലയ്ക്കെതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ലെന്ന് ചേലക്കര എല്‍.ഡി.എഫ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

3 വര്‍ഷമെടുത്താല്‍ 147 കിലോ സ്വര്‍ണം പിടികൂടി. അതില്‍ 124 കിലോ സ്വര്‍ണം മലപ്പുറം ജില്ലയിലാണ് പിടികൂടിയത്. മലപ്പുറം ജില്ലയില്‍ വെച്ച് ഇത്രയും സ്വര്‍ണം പിടികൂടിയെന്ന് പറയുമ്പോള്‍ കാണേണ്ട വസ്തുത മലപ്പുറം ജില്ലയിലാണ് കോഴിക്കോട് വിമാനത്താവളമുള്ളത്. അത് കുറേ ജില്ലകളില്‍ നിന്നുള്ള ആളുകള്‍ ആശ്രയിക്കുന്ന വിമാനത്താവളമാണ്.

ആ കണക്ക് സ്വാഭാവികമായിട്ട് ആ ജില്ലയില്‍ നിന്ന് പിടികൂടിയാല്‍ ആ ജില്ലയില്‍ നിന്ന് പിടികൂടി എന്നാണ് വരുക. അതിന് എന്തിനാണ് വല്ലാതെ പൊള്ളുന്നത്? ഇത് തടയാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അതിലെന്തിനാണ് വല്ലാതെ വേവലാതിപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

മലപ്പുറം ജില്ലയില്‍ ഏതെങ്കിലും ഒരു കുറ്റകൃത്യമുണ്ടായാല്‍ മറ്റേതൊരു ജില്ലയിലുമുണ്ടാകുന്ന കുറ്റകൃത്യം പോലെതന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലുമൊരു സമുദായത്തിന്റെ മാത്രം കുറ്റകൃത്യമല്ല. കുറ്റകൃത്യത്തെ കുറ്റകൃത്യമായിട്ടാണ് കാണേണ്ടത്. അത് സമുദായത്തിന്റെ പെടലിക്ക് വെക്കേണ്ടതില്ല. അങ്ങനെ സമുദായത്തിന്റെ പെടലിക്ക് വെക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

കോണ്‍ഗ്രസിനെയും പിണറായി വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ നിന്ന് വോട്ട് ചോരുകയും അത് ബി.ജെ.പി വിജയത്തിന് സഹായിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോകുന്ന ആളുകള്‍ കൂടുന്നു. ഞാന്‍ തീരുമാനിച്ചാല്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറയുന്ന ഒരു പ്രസിഡന്റ് നേതൃത്വം കൊടുക്കുന്ന ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. എല്ലാ വര്‍ഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എല്‍.ഡി.എഫിന്റേതെന്നും പിണറായി വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment