Friday, July 17, 2026
Kerala News

കിഫ്ബിക്കെതിരെ ധവളപത്രത്തിന്റെ രൂക്ഷ വിമര്‍ശനം; ഫൊറന്‍സിക് ഓഡിറ്റിനും ശുപാര്‍ശ

കിഫ്ബിക്കെതിരെ ധവളപത്രത്തിന്റെ രൂക്ഷ വിമര്‍ശനം; ഫൊറന്‍സിക് ഓഡിറ്റിനും ശുപാര്‍ശ



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ കിഫ്ബിക്കെതിരെ കടുത്ത വിമര്‍ശനം. കിഫ്ബി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ടെന്നും ധവളപത്രം വിലയിരുത്തുന്നു.

കിഫ്ബിയെ സമഗ്രമായി പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും പദ്ധതികളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ധവളപത്രത്തില്‍ വ്യക്തമാക്കുന്നു.

പദ്ധതി വിഹിത വിതരണത്തില്‍ അസന്തുലിതാവസ്ഥ ഉണ്ടായിരുന്നുവെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. കിഫ്ബി അനുവദിച്ച തുകയില്‍ 20 ശതമാനവും ചെലവഴിച്ച തുകയില്‍ 19 ശതമാനവും കണ്ണൂര്‍ ജില്ലയ്ക്കാണ് ലഭിച്ചത്. തിരുവനന്തപുരം ജില്ലയ്ക്ക് 17 ശതമാനവും എറണാകുളം ജില്ലയ്ക്ക് 11 ശതമാനവും മാത്രമാണ് ലഭിച്ചത്. വികസന ആവശ്യങ്ങളെക്കാള്‍ രാഷ്ട്രീയ പരിഗണനകള്‍ക്കാണ് മുന്‍ഗണന ലഭിച്ചതെന്ന സംശയവും ധവളപത്രം ഉയര്‍ത്തുന്നു.

അനുവദിച്ച ഫണ്ടിന്റെ 68 ശതമാനത്തില്‍ പൊതുമരാമത്ത് വകുപ്പിന് 34 ശതമാനവും വ്യവസായ മേഖലയ്ക്ക് 25 ശതമാനവും ആരോഗ്യ-കുടുംബക്ഷേമ മേഖലയ്ക്ക് 9 ശതമാനവും ലഭിച്ചതായും രേഖ വ്യക്തമാക്കുന്നു.

കിഫ്ബിയുടെ കടമെടുപ്പ് നടപടികളില്‍ ധനവകുപ്പിന് പൂര്‍ണ നിയന്ത്രണമില്ലെങ്കിലും അതിന്റെ സാമ്പത്തിക ബാധ്യതകളും പ്രത്യാഘാതങ്ങളും സംസ്ഥാന ധനകാര്യ സംവിധാനത്തെ ബാധിക്കുന്നുണ്ടെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു. കിഫ്ബിയുടെ കടമെടുപ്പുകള്‍ ഔദ്യോഗിക ബജറ്റിന് പുറത്തായി കണക്കാക്കുന്നത് സംസ്ഥാനത്തിന്റെ യഥാര്‍ഥ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് നിയമസഭയെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment