തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം സിബിഐയ്ക്ക് വിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും സർക്കാർ തീരുമാനം. നിലവിൽ കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയാണ് ഏക പ്രതി. കേസന്വേഷണം സിബിഐയ്ക്ക് കൈമാറാനുള്ള നീക്കത്തെ സിപിഎം നേരത്തെ എതിർത്തിരുന്നു.
2024 ഒക്ടോബർ 14-ന് നടന്ന യാത്രയയപ്പ് യോഗത്തിലാണ് സംഭവങ്ങളുടെ തുടക്കം. അന്ന് കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെയെത്തിയ പി പി ദിവ്യ അദ്ദേഹത്തിനെതിരെ പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചതായി ആരോപണമുണ്ട്. ഈ സംഭവത്തിന് പിന്നാലെ മാനസികമായി തകർന്ന നവീൻ ബാബു യാത്രയയപ്പിൽ ലഭിച്ച ഉപഹാരങ്ങൾ പോലും സ്വീകരിക്കാതെ കലക്ടറേറ്റ് വിട്ടിറങ്ങിയതായി സഹപ്രവർത്തകർ പറയുന്നു.അന്ന് രാത്രി നാട്ടിലേക്ക് മടങ്ങാൻ മലബാർ എക്സ്പ്രസിൽ ടിക്കറ്റ് എടുത്തിരുന്ന നവീൻ ബാബുവിനെ പിന്നീട് ട്രെയിനിൽ കണ്ടെത്താനായില്ല. തുടർന്ന് ബന്ധുക്കളും സഹപ്രവർത്തകരും നടത്തിയ അന്വേഷണത്തിൽ കണ്ണൂരിലെ താമസസ്ഥലത്ത് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കേസിൽ ഇതിനകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും, സിബിഐ അന്വേഷണം ആരംഭിക്കുന്നതോടെ കേസിന്റെ വിവിധ വശങ്ങൾ വീണ്ടും പരിശോധിക്കപ്പെടും. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, ആരോപണങ്ങളുടെ പശ്ചാത്തലം, ലഭ്യമായ തെളിവുകൾ എന്നിവ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.കേസിലെ സത്യം പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം സഹായകരമാകുമെന്ന് നവീൻ ബാബുവിന്റെ കുടുംബവും വിവിധ സംഘടനകളും പ്രതികരിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment