Friday, July 17, 2026
Kerala News

ഇന്ധനവില വര്‍ധന: കേന്ദ്രത്തിനെതിരെ സംസ്ഥാനം നിലപാട് എടുക്കണം; വി ഡി സതീശനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഇന്ധനവില വര്‍ധന: കേന്ദ്രത്തിനെതിരെ സംസ്ഥാനം നിലപാട് എടുക്കണം; വി ഡി സതീശനെ വിമര്‍ശിച്ച് പിണറായി വിജയന്‍




തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേന്ദ്രം ഇന്ധനവില കൂട്ടുമ്പോള്‍ എല്ലാത്തിനും സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്ന വി ഡി സതീശന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയായ സാഹചര്യത്തില്‍ തന്റെ പഴയ നിലപാട് പാലിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനം അതിഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പിണറായി പറഞ്ഞു. ഒരുകാലത്ത് എണ്ണവിലയുടെ പൂര്‍ണ നിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാരിനായിരുന്നുവെങ്കിലും അത് ഉപേക്ഷിച്ച് എണ്ണക്കമ്പനികള്‍ക്ക് അധികാരം കൈമാറിയത് മുന്‍ യു.പി.എ സര്‍ക്കാരാണെന്നും, ആ നയം ബി.ജെ.പി സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എണ്ണക്കമ്പനികള്‍ക്ക് വന്‍ലാഭം നേടാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരം ഒരുക്കുകയാണെന്ന് ആരോപിച്ച പിണറായി, രണ്ട് ലക്ഷം കോടി രൂപയുടെ ലാഭമാണ് കമ്പനികള്‍ നേടിയതെന്നും പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ക്ക് വഴങ്ങി റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവെച്ചതായും അദ്ദേഹം വിമര്‍ശിച്ചു.

രാജ്യത്തിന്റെ പരമാധികാരം അമേരിക്കയ്ക്ക് മുന്നില്‍ അടിയറവെച്ചിരിക്കുകയാണെന്ന് ആരോപിച്ച പിണറായി, ഇന്ധനവില വര്‍ധന രാസവളം, കൃഷി, ചരക്ക് ഗതാഗതം ഉള്‍പ്പെടെ എല്ലാ മേഖലകളിലും വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇത് പണപ്പെരുപ്പം രൂക്ഷമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment