Monday, August 3, 2026
Kerala News

കൈക്കൂലി വാങ്ങിയതിന് തെളിവില്ല: നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കി റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്; നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല

കൈക്കൂലി വാങ്ങിയതിന് തെളിവില്ല: നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കി റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്; നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല


തിരുവനന്തപുരം: പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ എ.ഡി.എം നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ്. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ ഗീത ഐ.എ.എസ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്ന് പറയുന്നത്. പെട്രോള്‍ പമ്പിനുള്ള അനുമതി വൈകിപ്പിച്ചില്ലെന്നും ഫയല്‍ നീക്കത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രമപരമായി ചെയ്യാന്‍ കഴിയുന്നത് ചെയ്തിട്ടുണ്ട്. നിയമപരമായി പ്രവര്‍ത്തിച്ച എ.ഡി.എം അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു. പോലീസ് റിപ്പോര്‍ട്ട് എതിരായിട്ടും എ.ഡി.എം ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിന്റ റിപ്പോര്‍ട്ട് തേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പി.പി. ദിവ്യ ആരോപിച്ചതുപോലെ എ.ഡി.എം കൈക്കൂലി വാങ്ങിയതായി യാതൊരു തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പി.പി. ദിവ്യ ഒഴികെ 17 പേരുടെ മൊഴിയാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രിക്കു പരാതി നല്‍കിയെന്നു പറയുന്ന പ്രശാന്തില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. പോലീസ്, പൊതുമരാമത്ത്, അഗ്‌നിശമനസേന, ടൗണ്‍ പ്ലാനിങ് തുടങ്ങിയവയില്‍ നിന്നുള്ള എന്‍ഒസി ലഭിച്ചാല്‍ മാത്രമേ അന്തിമ എന്‍.ഒ.സി നല്‍കാനാവൂ എന്നതിനാല്‍ ഫയല്‍ പിടിച്ചു വച്ചുവെന്ന ആരോപണങ്ങളും തെളിയിക്കാനായിട്ടില്ലെന്നും ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ അരുണ്‍ വിജയനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു എ.ഗീതയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് കാര്യങ്ങള്‍ അന്വേഷിക്കാനായിരുന്നു ഗീതയെ ചുമതലപ്പെടുത്തിയത്. എഡിഎമ്മിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങള്‍ എന്തെല്ലാം, എഡിഎമ്മിനെതിരായ ദിവ്യയുടെ ആരോപണങ്ങള്‍, ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍, എന്‍ഒസി നല്‍കുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയാണ് ഗീത ഐഎഎസ് അന്വേഷിച്ചത്.

Related News

Comments

No comments yet. Be the first to comment!

Leave a Comment