Friday, July 17, 2026
Kerala News

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; ദുരൂഹത നീക്കാന്‍ അടിയന്തരയോഗം നാളെ

 ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; ദുരൂഹത നീക്കാന്‍ അടിയന്തരയോഗം നാളെ


തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ കാണാതായ സംഭവത്തില്‍ ദുരൂഹത തുടരുന്നതിനിടെ ക്ഷേത്ര ഭരണസമിതിയുടെ അടിയന്തരയോഗം നാളെ ചേരും. പൊലീസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് യോഗം വിളിച്ചിരിക്കുന്നത്. കവടിയാര്‍ കൊട്ടാരത്തിലെ മോഷണവുമായി ഇതിന് ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

സംസ്ഥാന ഇന്റലിജന്‍സ് മേധാവി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ കത്തിലാണ് മോഷണ വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആറു മുതല്‍ ഏഴ് മാസത്തിനിടെ ശ്രീകോവിലിനുള്ളിലെ വൈരനാമ, ക്ഷേത്രത്തിലെ സ്വര്‍ണവിളക്ക്, 78 ഗ്രാം തൂക്കം വരുന്ന മറ്റ് സ്വര്‍ണം എന്നിവ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് മോഷണങ്ങളും ഒരേ കാലയളവില്‍ നടന്നതിനാല്‍ കവടിയാര്‍ കൊട്ടാരത്തിലെ മോഷണവുമായി ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. അതേസമയം, കള്ളന്‍ കപ്പലില്‍ തന്നെയാണോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചു.

സംഭവം പുറത്തുവന്നതിന് പിന്നാലെ ദേവസ്വം മന്ത്രിയും ആഭ്യന്തര മന്ത്രിയും ക്ഷേത്ര അധികാരികളില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ക്ഷേത്രത്തില്‍ കര്‍ശന സുരക്ഷാ സംവിധാനമാണുള്ളതെന്നും, ആര്‍ക്കും വസ്തുക്കള്‍ കടത്തിക്കൊണ്ടുപോകാനാകില്ലെന്നുമാണ് ഭരണസമിതിയുടെ വിശദീകരണം.


Related News

Comments

No comments yet. Be the first to comment!

Leave a Comment