Saturday, July 18, 2026
Kerala News

കോഴഞ്ചേരി ജില്ലാ ആശുപത്രി ചികിത്സ പിഴവ് പരാതി; അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി

കോഴഞ്ചേരി ജില്ലാ ആശുപത്രി ചികിത്സ പിഴവ് പരാതി; അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി



പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരായ ചികിത്സ പിഴവ് പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. കേസ് കൈകാര്യം ചെയ്യുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. രോഗിയായ വത്സലയെ ശരീരത്തില്‍ പകുതി സൂചിയുമായി ഡിസ്ചാര്‍ജ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

അതേസമയം, സൂചി ശരീരത്തില്‍ കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നാണെന്ന് തെളിയിക്കുന്ന രേഖകള്‍ ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയില്‍ നിന്ന് ആവശ്യമായ ചികിത്സാ രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി.

സൂചി കുടുങ്ങിയ രോഗിയെ വീട്ടിലേക്ക് തിരിച്ചയച്ചത്, പരാതി മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്, പകുതി സൂചിയുമായാണ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തതെന്നത് എന്നിവയാണ് ഡോക്ടര്‍ക്കെതിരായ പ്രധാന വീഴ്ചകളായി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏകദേശം ഒരു വര്‍ഷം മുമ്പ് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആറന്മുള സ്വദേശിനിയായ വത്സല കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. ചികിത്സയുടെ ഭാഗമായി കുത്തിവെപ്പ് നല്‍കിയതിന് പിന്നാലെ ഇടുപ്പിന്റെ ഭാഗത്ത് സ്ഥിരമായ വേദന അനുഭവപ്പെട്ടതായി കുടുംബം പറയുന്നു.

ആദ്യഘട്ടത്തില്‍ വേദന കാര്യമാക്കിയില്ലെങ്കിലും പിന്നീട് അസഹനീയമായതോടെ വീണ്ടും ആശുപത്രിയെ സമീപിച്ചു. കുത്തിവെപ്പ് എടുത്ത ഭാഗത്ത് നീര്‍ക്കെട്ടും പഴുപ്പും ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ എക്‌സ്-റേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ സൂചി കുടുങ്ങിയതായി കണ്ടെത്തിയത്.

തുടര്‍ന്ന് സൂചി പുറത്തെടുക്കാന്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും പൂര്‍ണമായി വിജയിച്ചില്ല. സൂചിയുടെ ഒരു ഭാഗം മാത്രമാണ് പുറത്തെടുക്കാനായത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സൂചിയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ പരിശോധനകള്‍ നടത്തിയാലേ സംഭവത്തില്‍ വ്യക്തത വരികയുള്ളുവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഒരു വര്‍ഷം മുമ്പ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത് ഒഴികെ മറ്റെവിടെയും ചികിത്സയ്ക്കായി പോയിട്ടില്ലെന്ന് വത്സലയും കുടുംബവും ആവര്‍ത്തിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment