Saturday, July 18, 2026
Kerala News

നിയമസഭ സ്പീക്കറെ ഇന്ന് തിരഞ്ഞെടുക്കും; മത്സര രംഗത്ത് മൂന്ന് മുന്നണികളും

നിയമസഭ സ്പീക്കറെ ഇന്ന് തിരഞ്ഞെടുക്കും; മത്സര രംഗത്ത് മൂന്ന് മുന്നണികളും

തിരുവനന്തപുരം:  പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കറെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പില്‍ ചരിത്രത്തിലാദ്യമായി ത്രികോണ മത്സരത്തിനാണ് സഭ സാക്ഷ്യം വഹിക്കുന്നത്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കിയിട്ടുണ്ട്.

ഭരണകക്ഷിയായ യുഡിഎഫിന് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് മത്സരിക്കുന്നത്. സഭയില്‍ പി. കെ. കുഞ്ഞാലിക്കുട്ടിക്ക് ശേഷം ഏറ്റവും കൂടുതല്‍ അനുഭവസമ്പത്തുള്ള അംഗങ്ങളില്‍ ഒരാളാണ് അദ്ദേഹം. പ്രതിപക്ഷത്തുനിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ. സി. മൊയ്തീന്‍ ജനവിധി തേടും. നിയമസഭാ ചരിത്രത്തിലാദ്യമായി മൂന്ന് അംഗങ്ങളെ വിജയിപ്പിച്ച എന്‍ഡിഎ സഖ്യവും ഇത്തവണ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ചാത്തന്നൂര്‍ എംഎല്‍എ ബി. ബി. ഗോപകുമാറാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. 140 അംഗ സഭയില്‍ 102 അംഗങ്ങളുടെ ശക്തമായ പിന്തുണയുള്ളതിനാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിജയം സുരക്ഷിതമാണ്.

സ്പീക്കര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ വരും ദിവസങ്ങളിലെ സഭാ നടപടികളുടെ തീയതികളും നിശ്ചയിച്ചിട്ടുണ്ട്. മെയ് 29-നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കുക. ജൂണ്‍ 1 മുതല്‍ 3 വരെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച സഭയില്‍ നടക്കും. ഇതേ തുടര്‍ന്ന് ജൂണ്‍ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറാകുമെന്നാണ് ഉറപ്പായിട്ടുള്ളത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


Related News

Comments

No comments yet. Be the first to comment!

Leave a Comment