Saturday, July 18, 2026
Kerala News

സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം; മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് അന്തിമധാരണയാകും

 സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം; മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് അന്തിമധാരണയാകും

തിരുവനന്തപുരം:   സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ  വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ അവസാനവട്ട ചര്‍ച്ചകള്‍ സജീവമാകുന്നു. ഇന്ന് ഉച്ചയോടെ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറേണ്ടതിനാല്‍, അതിനുമുമ്പ് ഘടകകക്ഷികളുമായും പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകളുമായും സമവായത്തിലെത്താനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തല ഉള്‍പ്പെടെ എട്ടുപേര്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചതായാണ് സൂചന. എം. ലിജു, ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, കെ. മുരളീധരന്‍, പി. സി. വിഷ്ണുനാഥ്, എ. പി. അനില്‍കുമാര്‍ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തനിക്കൊപ്പം നിന്നവരായ ഐ. സി. ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത് എന്നിവരെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ രമേശ് ചെന്നിത്തല ഉറച്ചുനില്‍ക്കുകയാണ്. ഇവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നും, അതുമല്ലെങ്കില്‍ താന്‍ മന്ത്രിസഭയിലേക്കില്ലെന്നുമാണ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. തര്‍ക്കം പരിഹരിക്കാന്‍ വി. ഡി. സതീശന്‍, കെ. സി. വേണുഗോപാല്‍, കെ. സുധാകരന്‍ എന്നിവര്‍ ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.

ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ് (ജോസഫ്), അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍ എന്നിവരുടെ മന്ത്രിസ്ഥാന കാര്യത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തില്‍ പി. ജെ. ജോസഫ് ഉറച്ചുനില്‍ക്കുമ്പോള്‍, ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. എന്നാല്‍ ജോസഫ് വിഭാഗം ഇതിനോട് വഴങ്ങിയിട്ടില്ല. അനൂപ് ജേക്കബിനും മാണി സി. കാപ്പനും രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന കോണ്‍ഗ്രസ് നിര്‍ദേശവും ഇരുനേതാക്കളും തള്ളിക്കളഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് മുന്‍പ് ഈ പ്രതിസന്ധികളെല്ലാം പരിഹരിച്ച് ഒത്തുതീര്‍പ്പിലെത്താനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment