Saturday, July 18, 2026
Kerala News

കാത്തിരിപ്പിന് വിരാമം; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

കാത്തിരിപ്പിന് വിരാമം; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം:   പത്ത് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ടുകൊണ്ട് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്തെ ഇന്ദിരാഭവനില്‍ ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിലാകും നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടാകുക. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും നടത്തിയ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഹൈക്കമാന്‍ഡ് ഒരു പേരിലേക്ക് എത്തിയെന്നാണ് സൂചനകള്‍. എന്നാല്‍ പ്രഖ്യാപനം വരുന്നത് വരെ ഈ പേര് അതീവ രഹസ്യമായി സൂക്ഷിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച് നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സോണിയ ഗാന്ധിയുടെ നിലപാടുകള്‍ കൂടി പരിഗണിച്ച ശേഷമാണ് ഖര്‍ഗെയും രാഹുലും അന്തിമ ഫോര്‍മുല തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്ക്, അജയ് മാക്കന്‍, കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി എന്നിവര്‍ തിരുവനന്തപുരത്ത് എത്തും. എംഎല്‍എമാരുടെ പിന്തുണയില്‍ കെ.സി. വേണുഗോപാലിന് മുന്‍തൂക്കമുണ്ടെങ്കിലും, മുസ്ലിം ലീഗിന്റെ നിലപാടും സോഷ്യല്‍ മീഡിയയിലെ സ്വീകാര്യതയും വി.ഡി. സതീശന് അനുകൂലമായ ഘടകങ്ങളാണ്.

വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ സമവായമുണ്ടാക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നതെങ്കില്‍ രമേശ് ചെന്നിത്തലയുടെ പേരിനും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് യുഡിഎഫ് നേതൃയോഗവും നിശ്ചയിച്ചിട്ടുണ്ട്. ഘടകകക്ഷി എംഎല്‍എമാരോടും അടിയന്തരമായി തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാനാണ് മുന്നണിയുടെ നീക്കം.


Related News

Comments

No comments yet. Be the first to comment!

Leave a Comment