Saturday, July 18, 2026
Kerala News

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിര്‍ണ്ണയം നീണ്ടുപോകുന്നതില്‍ മുസ്ലിം ലീഗ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഭരണകക്ഷിയായ യുഡിഎഫിന്റെ മിന്നും വിജയത്തിന്റെ ശോഭ കെടുത്താന്‍ ഇത്തരം തര്‍ക്കങ്ങള്‍ കാരണമാകുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. എത്രയും വേഗം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഭരണത്തിലേക്ക് കടക്കണമെന്ന് ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചിരിക്കുന്നത്. കൂടാതെ, ലീഗിനെതിരെ മാത്യു കുഴല്‍നാടന്‍ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ ലംഘനമാണെന്ന വികാരവും ലീഗ് ക്യാമ്പിലുണ്ട്.

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി എത്തിയ എഐസിസി നിരീക്ഷകരെ മുസ്ലിം ലീഗ് ഇന്നലെത്തന്നെ തങ്ങളുടെ നിലപാട് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഘടകകക്ഷികളുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കൂ എന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയില്ലെന്നും എന്നാല്‍ ഐക്യത്തോടെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

അതിനിടെ, പുതിയ സര്‍ക്കാരില്‍ മുസ്ലിം ലീഗ് ഫിഷറീസ് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എസ്ടിയു) ഭാരവാഹികള്‍ പാണക്കാട് സാദിഖലി തങ്ങളെ കണ്ട് ഈ ആവശ്യം ഉന്നയിച്ചു. കേരളത്തിലെ മത്സ്യമേഖല നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ലീഗ് ഈ വകുപ്പ് കൈകാര്യം ചെയ്യണമെന്നാണ് സംഘടനയുടെ നിലപാട്. മുഖ്യമന്ത്രി തര്‍ക്കം പരിഹരിക്കപ്പെടുന്ന മുറയ്ക്ക് വകുപ്പ് വിഭജന ചര്‍ച്ചകളിലും ഇത് സജീവ വിഷയമായേക്കും.




Related News

Comments

No comments yet. Be the first to comment!

Leave a Comment