Saturday, July 18, 2026
Kerala News

മുഖ്യമന്ത്രി ചര്‍ച്ച ഡല്‍ഹിയിലേക്ക്!: നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും; തീരുമാനം നിര്‍ണായകം

മുഖ്യമന്ത്രി ചര്‍ച്ച ഡല്‍ഹിയിലേക്ക്!: നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും; തീരുമാനം നിര്‍ണായകം

ന്യൂഡല്‍ഹി:  കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിര്‍ണ്ണായകമായ റിപ്പോര്‍ട്ട് എ.ഐ.സി.സി നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. എം.എല്‍.എമാരില്‍ നിന്ന് വ്യക്തിഗതമായി ശേഖരിച്ച അഭിപ്രായങ്ങളും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും നിരീക്ഷകര്‍ രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും നേരിട്ട് അറിയിക്കും. ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിക്കാനിരിക്കെ, കോണ്‍ഗ്രസിനുള്ളിലെ വിവിധ ഗ്രൂപ്പുകള്‍ തങ്ങളുടെ അവകാശവാദങ്ങളുമായി രംഗത്തുണ്ട്. കെ.സി. വേണുഗോപാല്‍ പക്ഷത്തിന് ഭൂരിപക്ഷം എം.എ.എമാരുടെ പിന്തുണയുണ്ടെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍, ഇരുപതിലേറെ പേരുടെ പിന്തുണയും സീനിയോറിറ്റിയും മുന്‍നിര്‍ത്തി രമേശ് ചെന്നിത്തലയും മത്സരരംഗത്ത് ശക്തമായുണ്ട്.

വി.ഡി. സതീശന്‍ പക്ഷം പ്രധാനമായും ഘടകകക്ഷികളുടെ നിലപാടിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. തനിക്ക് അനുകൂലമായ പൊതുജനവികാരം ഹൈക്കമാന്‍ഡ് കാണാതിരിക്കില്ലെന്ന് സതീശന്‍ വിശ്വസിക്കുന്നുണ്ടെങ്കിലും, ഇത് വെറും പി.ആര്‍ പ്രചാരണം മാത്രമാണെന്നാണ് എതിര്‍വിഭാഗത്തിന്റെ പരിഹാസം. മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കില്‍ വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ അംഗമാകില്ലെന്ന അഭ്യൂഹങ്ങളും രാഷ്ട്രീയ വൃത്തങ്ങളില്‍ പരക്കുന്നുണ്ട്. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളെ അന്തിമ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് ഉടന്‍ ഡല്‍ഹിയിലേക്ക് വിളിപ്പിക്കും.

അതേസമയം, നേതൃതര്‍ക്കങ്ങള്‍ക്കിടയില്‍ മുസ്ലീം ലീഗിനെ പരാമര്‍ശിച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്റെ പ്രസ്താവന യു.ഡി.എഫില്‍ പുതിയ പോരിന് വഴിതുറന്നു. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് ഇടപെടേണ്ടെന്ന കുഴല്‍നാടന്റെ നിലപാട് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. മുന്നണി മര്യാദകള്‍ കോണ്‍ഗ്രസ് മറക്കരുതെന്നും ഏകപക്ഷീയമായ തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കെ.എം.സി.സി നേതാവ് പുത്തൂര്‍ റഹ്‌മാന്‍ പരസ്യമായി പ്രതികരിച്ചു. ലീഗിനെതിരെ ഉയര്‍ന്ന പരാമര്‍ശങ്ങള്‍ വരുംദിവസങ്ങളില്‍ മുന്നണിക്കുള്ളില്‍ കൂടുതല്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായേക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment