ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നു. വിവിധ ഇടങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ ഇതുവരെ നാലുപേര്‍ കൊല്ലപ്പെടുകയും ഇരുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷം നിയന്ത്രിക്കാനായി 2.4 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം പാടെ പരാജയപ്പെടുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം ദൃശ്യമാകുന്നത്. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ രണ്ട് ബിജെപി പ്രവര്‍ത്തകരും രണ്ട് ടിഎംസി പ്രവര്‍ത്തകരുമാണ് വെടിവെപ്പിലും സംഘര്‍ഷങ്ങളിലുമായി കൊല്ലപ്പെട്ടത്.
ബിര്‍ഭൂം, സൗത്ത് 24 പര്‍ഗാനാസ്, ഹൗറ, നാദിയ, ബങ്കുറ തുടങ്ങിയ ജില്ലകളില്‍ സംഘര്‍ഷം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. വിജയാഘോഷങ്ങള്‍ക്കിടയില്‍ ടിഎംസി ഓഫീസുകള്‍ ബിജെപി പ്രവര്‍ത്തകര്‍ ലക്ഷ്യം വെച്ചതും കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് ജെസിബി ഉപയോഗിച്ച് തകര്‍ത്തതും ഇരുവിഭാഗങ്ങളും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സുരക്ഷാസേന രംഗത്തിറങ്ങിയിട്ടുണ്ടെന്നും വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 430 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സുവേന്ദു അധികാരിയുടെ സഹായി ചന്ദ്രനാഥിന്റെ കൊലപാതകത്തില്‍ ബിജെപി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ ടിഎംസി ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച ഫോറന്‍സിക് സാമ്പിളുകളുടെ പരിശോധനാ ഫലവും ചന്ദ്രനാഥിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഇന്ന് പുറത്തുവരും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് ഡിജിപി അറിയിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം.
Comments
No comments yet. Be the first to comment!
Leave a Comment