കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ, വോട്ടെടുപ്പ് നടപടികളില്‍ വ്യാപക അട്ടിമറി ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ചരിത്രത്തിലാദ്യമായി ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിയ ശേഷം മാത്രം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാനുള്ള തീരുമാനത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സാധാരണഗതിയില്‍ പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണാറുള്ളത് എന്നതിനാലാണ് ഈ നീക്കം സംശയമുണര്‍ത്തുന്നത് എന്ന് പാര്‍ട്ടി ആരോപിക്കുന്നു.
വോട്ടെണ്ണല്‍ ദിനത്തിലും അട്ടിമറി സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മമത ബാനര്‍ജി എക്‌സിലൂടെ മുന്നറിയിപ്പ് നല്‍കി. പല പോളിങ്് സ്റ്റേഷനുകള്‍ക്ക് സമീപവും വ്യാപകമായി വൈദ്യുതി തടസ്സപ്പെടുന്നത് ബോധപൂര്‍വമായ നീക്കമാണെന്ന് അവര്‍ ആരോപിച്ചു. നാഡിയയിലെ കൃഷ്ണനഗര്‍, ബര്‍ദ്വാനിലെ ഔസ്ഗ്രാം തുടങ്ങിയ മണ്ഡലങ്ങളില്‍ സിസിടിവികള്‍ പ്രവര്‍ത്തനരഹിതമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌ട്രോങ്ങ് റൂമുകള്‍ക്ക് സമീപം അസ്വാഭാവികമായി വാഹനങ്ങള്‍ സഞ്ചരിക്കുന്നത് ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് മമത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ബിജെപിയുടെ സ്വാധീനത്തിന് വഴങ്ങിയാണ് ഇത്തരം നടപടികള്‍ ഉണ്ടാകുന്നതെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തി. അതേസമയം, വോട്ടെണ്ണല്‍ പ്രക്രിയയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ബംഗാളിലെ ഫാല്‍ത്ത മണ്ഡലത്തില്‍ മെയ് 21-ന് റീപോളിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മണ്ഡലത്തിലെ വോട്ടെണ്ണല്‍ മെയ് 24-ന് മാത്രമേ നടക്കൂ. കനത്ത സുരക്ഷാ സജ്ജീകരണങ്ങള്‍ക്കിടയിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ കേന്ദ്ര സേനയുടെ കര്‍ശന നിരീക്ഷണം തുടരുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment