തൃശൂര്‍: മുണ്ടത്തിക്കോട് അപകടസമയത്ത് വെടിക്കെട്ട് പുരയില്‍ 37 പേര്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ നിരവധി ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു.
മൂന്ന് കഡവര്‍ നായകളെയും സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ പരിശീലനം ലഭിച്ച രണ്ട് നായകളെയും ഉപയോഗിച്ചാണ് പരിശോധന ആരംഭിച്ചത്. തുടര്‍ന്ന് ഏകദേശം 200 പൊലീസുകാരെ ഉള്‍പ്പെടുത്തി പ്രദേശം മുഴുവന്‍ വിശദമായി പരിശോധിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ശരീരാവശിഷ്ടങ്ങളും പത്ത് മൊബൈല്‍ ഫോണുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തി.
അപകടസ്ഥലത്ത് കണ്ടെത്തിയ ഏകദേശം 300 കിലോ സ്ഫോടക വസ്തുക്കള്‍ ഉടന്‍ നീക്കം ചെയ്ത് നിര്‍വീര്യമാക്കുമെന്ന് പൊലീസ് അറിയിച്ചു. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രദേശം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലായിരിക്കും.
അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് തൃശൂര്‍ പൊലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് വ്യക്തമാക്കി. ദൃക്സാക്ഷികളുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും, ഇവ വീണ്ടും രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ചൂട് കാരണമല്ല അപകടമെന്നതാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും, വൈദ്യുത പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ വ്യക്തത വരുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
Comments
No comments yet. Be the first to comment!
Leave a Comment