Saturday, July 18, 2026
Kerala News

വയനാട് ടൗണ്‍ഷിപ്പ്: വീടുകളില്‍ വിള്ളല്‍

 വയനാട് ടൗണ്‍ഷിപ്പ്: വീടുകളില്‍ വിള്ളല്‍


കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പില്‍ നിര്‍മാണം അവസാനഘട്ടത്തിലെത്തിയ വീടുകളില്‍ വിള്ളല്‍ കണ്ടെത്തിയതോടെ ദുരന്തബാധിതരില്‍ ആശങ്ക ഉയര്‍ന്നു. ആദ്യഘട്ടത്തില്‍ കൈമാറാന്‍ തയ്യാറാക്കിയ 178 വീടുകളില്‍ രണ്ട് വീടുകളിലാണ് നിലവില്‍ വിള്ളല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഈ മാസം ടൗണ്‍ഷിപ്പ് പൂര്‍ണമായി താമസയോഗ്യമാകില്ലെന്ന സൂചനകളും ഉയരുന്നുണ്ട്.

നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ദുരന്തബാധിതര്‍, കുറഞ്ഞത് 178 വീടുകളെങ്കിലും അടിയന്തിരമായി പൂര്‍ത്തിയാക്കി കൈമാറണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതിനകം കൈമാറിയ വീടുകളിലും ഗുണനിലവാര പ്രശ്‌നങ്ങളുണ്ടെന്നാണ് വിമര്‍ശനം. ചൂരല്‍മല സ്വദേശി നൗഫല്‍, തനിക്ക് ലഭിച്ച വീട്ടിന്റെ മേല്‍ക്കൂരയില്‍ വിള്ളല്‍ ഉണ്ടെന്നും മഴപെയ്തപ്പോള്‍ വെള്ളം ചോര്‍ന്നിറങ്ങിയെന്നും ആരോപിച്ചു.

നിലവിലെ സാഹചര്യത്തില്‍ വയനാട് ജില്ലാ കളക്ടര്‍ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. നിര്‍മാണ ചുമതലയുള്ള ഊരാളുങ്കല്‍ സൊസൈറ്റി അധികൃതരും യോഗത്തില്‍ പങ്കെടുക്കും. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മൂന്നു ആഴ്ച കൂടി സമയം നീട്ടി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടാനിരിക്കുകയാണ്.

അടുത്ത മാസം 20ഓടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കാനാകുമെന്നാണ് ഊരാളുങ്കല്‍ സൊസൈറ്റി വ്യക്തമാക്കുന്നത്. ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കുന്നതില്‍ താമസം ഉണ്ടായതായും ചോര്‍ച്ച കണ്ടെത്തിയ ഇടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമെന്നും അവര്‍ അറിയിച്ചു.

ഇതിനിടെ ദുരന്തബാധിതര്‍ക്കുള്ള ഈ മാസത്തെ ദിനബത്തയും ഭക്ഷ്യകൂപ്പണും മുടങ്ങിയെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment