Saturday, July 18, 2026
Kerala News

അപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗിക അതിക്രമം; നടപടി വൈകുന്നതില്‍ പൊലീസിനെതിരെ ആരോപണം

 അപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗിക അതിക്രമം; നടപടി വൈകുന്നതില്‍ പൊലീസിനെതിരെ ആരോപണം


കായംകുളം: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ രക്ഷിക്കാനെത്തിയയാള്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന ഗുരുതര പരാതി ഉയര്‍ന്നു. 25 കാരിയെ ഉപദ്രവിച്ചെന്ന കേസില്‍ കായംകുളം വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് സിനില്‍ സവാദ്‌ക്കെതിരെ ഇതുവരെ കര്‍ശന നടപടി ഉണ്ടായിട്ടില്ലെന്നതാണ് വിമര്‍ശനം.

ഇക്കഴിഞ്ഞ നാലിന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. തീര്‍ത്ഥാടന യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയും കുടുംബസുഹൃത്തും സഞ്ചരിച്ച ഓട്ടോ കായംകുളത്ത് അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ സിനില്‍ സവാദ് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.

ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ യുവതി തനിക്കുണ്ടായ അതിക്രമം ജീവനക്കാരിയോടും ഡോക്ടറോടും അറിയിച്ചതായി പറയുന്നു. ലൈംഗികാതിക്രമം നടന്നതായി കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ രേഖപ്പെടുത്തുകയും ഗൈനക്കോളജി പരിശോധന നിര്‍ദേശിക്കുകയും ചെയ്തു.

പരാതിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചതോടെ പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമം ഉണ്ടായതായി യുവതി ആരോപിക്കുന്നു. സിനില്‍ സവാദ്‌ന്റെ സുഹൃത്തുക്കള്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും യുവതി പറയുന്നു. പൊലീസ് കാണിച്ച ഫോട്ടോയില്‍ നിന്നാണ് പ്രതിയെ യുവതി തിരിച്ചറിഞ്ഞത്.

എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും വൈദ്യപരിശോധന നടത്താത്തതും രഹസ്യമൊഴി രേഖപ്പെടുത്താത്തതും ഉള്‍പ്പെടെ പൊലീസിന്റെ നടപടികളില്‍ ഗുരുതര വീഴ്ചയുണ്ടെന്നാണ് ആരോപണം. ലൈംഗിക അതിക്രമ കേസുകളില്‍ ഇരയ്ക്ക് ലഭിക്കേണ്ട പരിഗണനയും നീതിയും ലഭിച്ചില്ലെന്ന വിമര്‍ശനവും ഉയരുന്നു.

സംഭവം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് തേടിയതായും വിവരം. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment