Saturday, July 18, 2026
Kerala News

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; പ്രതീക്ഷയില്‍ മുന്നണികള്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; പ്രതീക്ഷയില്‍ മുന്നണികള്‍

തിരുവനന്തപുരം: കഴിഞ്ഞ തവണത്തെക്കാള്‍ പോളിങ് ശതമാനത്തില്‍ ഉണ്ടായ ഉയര്‍ച്ച തങ്ങള്‍ക്ക് അനുകൂലമാകുമെന്ന അവകാശവാദത്തിലാണ് മുന്നണികള്‍.  78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 1987 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് 16-ാം കേരള നിയമസഭയിലേക്ക് നടന്നത്. പാലക്കാട്ടെ ചിറ്റൂരിലാണ് ഉയര്‍ന്ന പോളിങ്. കുറവ് പത്തനംതിട്ടയിലെ റാന്നിയിലാണ്.

പോളിങ് ശതമാനം കഴിഞ്ഞതവണത്തേക്കാള്‍ കൂടിയതിന് കാരണം വോട്ടര്‍ പട്ടിക പരിഷ്‌കരണവും രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചരണവും ജനങ്ങള്‍ ഏറ്റെടുത്തതുകൊണ്ടാണെന്നാണ് പൊതു വിലയിരുത്തല്‍. 85 സീറ്റിനു മുകളില്‍ നേടി അധികാരത്തിലെത്തുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. 83 വരെ സീറ്റുകള്‍ കിട്ടുമെന്ന് എല്‍ഡിഎഫും പ്രതീക്ഷിക്കുന്നു. കുറഞ്ഞത് മൂന്ന് സീറ്റിലെ വിജയമാണ് ബിജെപിയുടെ അവകാശവാദം.

പോളിങ് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ വിജയ സാധ്യത പരിശോധിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച ചേരും. മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നല്‍കുന്ന കണക്ക് പരിശോധിച്ച് നിഗമനങ്ങളില്‍ എത്തിച്ചേരും. ഉയര്‍ന്ന പോളിങ് ശതമാനം തിരിച്ചടി ഉണ്ടാക്കില്ലെന്നാണ് നേതാക്കള്‍ പങ്കുവെക്കുന്ന പ്രതീക്ഷ.

5 സീറ്റ് വരെ കിട്ടും എന്ന് ബിജെപി നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ഒന്നു മുതല്‍ മൂന്നു വരെ സീറ്റിലാണ് നേതൃത്വം പ്രതീക്ഷ വച്ച് പുലര്‍ത്തുന്നത്. എന്തായാലും അന്തിമ ഫലത്തിനായി ഇനി മെയ് നാല് വരെ കാത്തിരക്കണം.


Related News

Comments

No comments yet. Be the first to comment!

Leave a Comment