Monday, August 3, 2026
Kerala News

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.പി. ദിവ്യയെ നീക്കി: നടപടി പാര്‍ട്ടിയുടെ ഇമേജ് സംരക്ഷിക്കാന്‍; ദിവ്യക്കെതിരെ ഓംബുഡ്‌സ്മാനും പരാതി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.പി. ദിവ്യയെ നീക്കി: നടപടി പാര്‍ട്ടിയുടെ ഇമേജ് സംരക്ഷിക്കാന്‍; ദിവ്യക്കെതിരെ ഓംബുഡ്‌സ്മാനും പരാതി

 
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.പി. ദിവ്യയെ നീക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കേസുകൂടിയുള്ളതിനാല്‍ ദിവ്യയെ സംരക്ഷിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്.

പത്തനംതിട്ട ജില്ലാ നേതൃത്വത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ദിവ്യക്കെതിരായി ഉയര്‍ന്നത്. ഇതിനു പിന്നാലെ തിരഞ്ഞെടുപ്പുകള്‍ വരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം രാജി പ്രഖ്യാപിച്ച് പി.പി. ദിവ്യ ഒരു കത്ത് പുറത്തുവിട്ടിട്ടുണ്ട്.

കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കുചേരുന്നുവെന്നും അന്വേഷണത്തില്‍ സഹകരിക്കുമെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പി.പി. ദിവ്യ പറഞ്ഞു. അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനമാണ് താന്‍ നടത്തിയതെന്നും ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്ന പാര്‍ട്ടി നിലപാട് ശരിവെക്കുന്നുവെന്നും ദിവ്യ രാജി കത്തില്‍ പറഞ്ഞു.

ഇതിനിടെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയ്‌ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം പരാതി നല്‍കി. എ.ഡി.എമ്മിന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്നും ദിവ്യയെ നേരിട്ട് വിളിച്ചുവരുത്തണം എന്നുമാണ് പരാതിയില്‍.

കണ്ണൂര്‍ കളക്ടറേറ്റില്‍ എ.ഡി.എമ്മിന്റെ യാത്രയയപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കൈക്കൂലി കൊടുത്തതെന്നു സ്വമേധയാ സമ്മതിച്ച വ്യക്തിയും കുറ്റക്കാരനാണെന്നും മറച്ചുവച്ചതു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞാ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

സെക്ഷന്‍ 173, ഷെഡ്യൂള്‍ 5-ാം പട്ടിക, സെക്ഷന്‍ 185എ തുടങ്ങിയ പഞ്ചായത്ത് രാജ് നിയമങ്ങള്‍ ലംഘിച്ച ദിവ്യയുടെ അംഗത്വവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അയോഗ്യമാക്കണം. ഇതു പരസ്യമായി പറഞ്ഞു നവീനെ മാനസികവും ശാരീരികവുമായി തളര്‍ത്തിയത് അധികാര ദുര്‍വിനിയോഗമാണെന്നും വിഡിയോ സഹിതം നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.



Related News

Comments

No comments yet. Be the first to comment!

Leave a Comment