Sunday, July 19, 2026
Kerala News

പ്രകടനപത്രികയില്‍ വാഗ്ദാനങ്ങളുടെ പെരുമഴയുമായി എല്‍ഡിഎഫ്

 പ്രകടനപത്രികയില്‍ വാഗ്ദാനങ്ങളുടെ പെരുമഴയുമായി എല്‍ഡിഎഫ്


തിരുവനന്തപുരം: പോളിംഗ് ദിനത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ, വാഗ്ദാനങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്ത്. ക്ഷേമപെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുക, ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, ആരോഗ്യപരിരക്ഷയുടെ പരിധി വര്‍ധിപ്പിക്കുക എന്നിവ ഇരു മുന്നണികളും പ്രധാനമായി പ്രഖ്യാപിച്ചിരിക്കുന്നു. റബറിന്റെ താങ്ങുവില 300 രൂപയാക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

കോഴിക്കോട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. 196 പേജുകളുള്ള രണ്ട് ഭാഗങ്ങളായാണ് പത്രിക പുറത്തിറക്കിയത്. ആകെ 60 പ്രധാന പരിപാടികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കേവല ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുക, കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ പരിചരണം ഉറപ്പാക്കുക, കേരളത്തില്‍ പഠിച്ചവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുക, അഭ്യസ്തവിദ്യരുടെ സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ നല്‍കുക, സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍.

ശബരിമല മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കല്‍, ഇടുക്കി, വയനാട്, കാസര്‍കോട്, കുട്ടനാട് മേഖലകളില്‍ പ്രത്യേക പാക്കേജുകള്‍ തുടരുക, മദ്യവര്‍ജനം പ്രോത്സാഹിപ്പിക്കല്‍ എന്നിവയും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കാരുണ്യ പദ്ധതിയുടെ 5 ലക്ഷം പരിധി നീക്കുക, കെ.എസ്.ആര്‍.ടി.സി. ലാഭത്തിലാക്കുക, വിദ്യാര്‍ത്ഥികള്‍ക്കായി കണക്റ്റ് ടു വര്‍ക്ക് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ പ്രഖ്യാപനങ്ങളും ഉണ്ട്.

കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമാക്കുക, സ്ത്രീകള്‍ക്കായി വര്‍ക്ക് നിയര്‍ ഹോം പദ്ധതി നടപ്പിലാക്കുക, കൊച്ചി വാട്ടര്‍ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങിയവയും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. കുടുംബശ്രീയുടെ ബാങ്ക് ലിങ്കേജ് വായ്പ 20,000 കോടി രൂപയായി ഉയര്‍ത്തുമെന്നും എല്‍ഡിഎഫ് പ്രഖ്യാപിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment