പട്‌ന: ബിഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിര്‍ണ്ണായക വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ നിയമസഭാ കൗണ്‍സില്‍ അംഗത്വം രാജിവെച്ചു. കഴിഞ്ഞ മാര്‍ച്ച് 16-നാണ് ജെഡി(യു) അധ്യക്ഷനായ അദ്ദേഹം നിയമസഭാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് സഭകളിലും അംഗത്വമുള്ളവര്‍ 14 ദിവസത്തിനുള്ളില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന് രാജിവയ്ക്കണമെന്ന നിയമപരമായ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത നീക്കം.
ദേശീയ രാഷ്ട്രീയത്തിലേക്ക് നിതീഷ് കുമാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന സൂചനകള്‍ക്കിടയില്‍, അദ്ദേഹം ഏപ്രില്‍ 9-ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം എന്നാണ് ഒഴിയുകയാണോ എന്ന ചോദ്യങ്ങളോട് ജെഡി(യു) നേതാക്കള്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെങ്കിലും, ബിഹാറില്‍ ഭരണകൈമാറ്റത്തിനുള്ള സാധ്യതകള്‍ ശക്തമാണ്. ബിജെപി നിയമസഭാ കക്ഷി നേതാവും നിലവിലെ ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധരിയെയാണ് നിതീഷ് കുമാറിന് ശേഷം മുഖ്യമന്ത്രി പദത്തിലെത്താന്‍ സാധ്യതയുള്ള നേതാവായി രാഷ്ട്രീയ വൃത്തങ്ങള്‍ കണക്കാക്കുന്നത്.
1985-ല്‍ എംഎല്‍എയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച നിതീഷ് കുമാര്‍, വാജ്പേയി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005-ല്‍ ആദ്യമായി ബിഹാര്‍ മുഖ്യമന്ത്രിയായ അദ്ദേഹം, 2025-ലെ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ച് പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാര്‍ സംസ്ഥാന രാഷ്ട്രീയം വിട്ട് ദേശീയ തലത്തിലേക്ക് നീങ്ങുന്നത് വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment