ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ന്യൂഡൽഹിയിൽ ആരംഭിക്കും. ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കാൻ സാധ്യതയുണ്ട്. പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ ഈ ഘട്ടത്തിൽ സഭയിൽ ചർച്ചയാകുമെന്നാണ് കരുതപ്പെടുന്നത്.
പശ്ചിമേഷ്യൻ സംഘർഷങ്ങളെക്കുറിച്ചും ഇതിനോടുള്ള ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്ന് പാർലമെന്റിൽ പ്രസ്താവന നടത്തും. ലോക്‌സഭയുടെ പുതുക്കിയ ബിസിനസ് പട്ടികയിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറാനെതിരെ ഇസ്രയേൽ-അമേരിക്ക സഖ്യം നടത്തുന്ന സൈനിക നീക്കങ്ങൾ ഇന്ത്യയ്ക്ക് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് വിദേശകാര്യ മന്ത്രിയുടെ ഈ വിശദീകരണം വരുന്നത്.
എന്നാൽ, വെറുമൊരു പ്രസ്താവനയ്ക്ക് പകരം പശ്ചിമേഷ്യൻ വിഷയത്തിൽ വിശദമായ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ആഗോള ഊർജ്ജ വിപണികളിലുണ്ടായ പ്രതിസന്ധി, പ്രാദേശിക സുരക്ഷ എന്നിവയിൽ ഗൗരവകരമായ സംവാദം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
Comments
No comments yet. Be the first to comment!
Leave a Comment