Tuesday, August 4, 2026
Kerala News

ശബരിമല സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് ആയുധമാക്കാന്‍ ബി.ജെ.പി: ഏറ്റെടുത്ത് ഹൈന്ദവ സംഘടനകള്‍; ശബരിമല വീണ്ടും സമരകേന്ദ്രമാകുന്നുവോ?

ശബരിമല സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് ആയുധമാക്കാന്‍ ബി.ജെ.പി: ഏറ്റെടുത്ത് ഹൈന്ദവ സംഘടനകള്‍; ശബരിമല വീണ്ടും സമരകേന്ദ്രമാകുന്നുവോ?


പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ ബി.ജെ.പി. തീരുമാനം പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ എതിര്‍പ്പുകളും വിമര്‍ശനങ്ങളുമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. ഹൈന്ദവ സംഘടനകളും ഇതിനെതിിരെ ശക്തമായ വിയോജിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്.

അന്തിമ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും എന്നാണ് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെ അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല സഖ്യ കക്ഷികളില്‍ നിന്ന് വരെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാകും. വീണ്ടും ശബരിമല ഒരു സമരകേന്ദ്രമാവുമോ എന്നതും ഈ തീരുമാനത്തെ ആശ്രയിച്ചാണുള്ളത്.

കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി സ്‌പോട്ട് ബുക്കിംഗ് വേണ്ടെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഇത്തവണ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കി ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന 80,000 പേര്‍ക്ക് മാത്രം ദര്‍ശന സൗകര്യം ഒരുക്കാമെന്നായിരുന്നു സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും നിലപാട്. കഴിഞ്ഞ തവണ 90,000 പേര്‍ക്ക് ഓണ്‍ലൈനായും 15,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിംഗ് വഴിയുമാണ് ദര്‍ശനത്തിന് സൗകര്യം ഒരുക്കിയത്.

എന്നാല്‍ അന്യസംസ്ഥാനത്ത് നിന്ന് വരുന്നവര്‍ക്ക് ഉള്‍പ്പെടെ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യത്തെ കുറിച്ച് അറിയില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇത്തരക്കാര്‍ക്ക് ദര്‍ശനം കിട്ടാതെ മടങ്ങാന്‍ പുതിയ തീരുമാനം കാരണമാവും എന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ എതിര്‍പ്പുമായി രംഗത്ത് വരുന്നത്. നിലവില്‍ ഹൈന്ദവ സംഘനകള്‍ ഈ മാസം 26ന് പന്തളത്ത് യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. സ്‌പോട്ട് ബുക്കിംഗ് വിഷയത്തില്‍ സര്‍ക്കാര്‍ തടസ്സവാദം ഉന്നയിച്ചാല്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന ഭീഷണി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ വിഷയത്തില്‍ കൂടുതല്‍ ചിന്തിച്ച ശേഷമേ നിലപാട് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളൂ.

വിഷയത്തില്‍ ബി.ജെ.പിക്ക് യാതൊരു മുതലെടുപ്പിനുമുള്ള അവസരവും കൊടുക്കരുതെന്നാണ് സി.പി.ഐ നിലപാട്. അതുകൊണ്ട് തന്നെ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനം സര്‍ക്കാരും ദേവസ്വം ബോര്‍ഡും പുനഃപരിശോധിക്കണം എന്നാണ് അവരുടെ ആവശ്യം. ഒപ്പം സി.പി.എം ജില്ലാ കമ്മറ്റിക്കും ഇതേ അഭിപ്രായമാണുള്ളത്.

തദ്ദേശ തിരഞ്ഞെടുപ്പും ഈ വര്‍ഷം നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളും ഒക്കെയായി വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. ഒരുവട്ടം കൂടി പ്രതിപക്ഷത്തിന് സമരത്തിനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കി കൊടുക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. തൃശൂര്‍ പൂരം വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ച രീതിയും സര്‍ക്കാരിനൊരു പാഠമാണ്. അതൊക്കെയും പരിഗണിച്ചാവും സര്‍ക്കാരിന്റെ അന്തിമ തീരുമാനം.


Related News

Comments

No comments yet. Be the first to comment!

Leave a Comment