Wednesday, July 22, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് ശബരിമലയില്‍

ശബരിമല സ്വര്‍ണക്കൊള്ള: തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് ശബരിമലയില്‍

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം  ഇന്ന് സന്നിധാനത്ത് നിര്‍ണ്ണായക തെളിവെടുപ്പ് നടത്തും. ഹൈക്കോടതി ഉത്തരവ് പ്രകാരം ഉച്ചയോടെ പമ്പയിലെത്തുന്ന സംഘം, ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികളില്‍ നിന്ന് മുംബൈയിലെ ലാബിലേക്ക് അയക്കാനാവശ്യമായ സാമ്പിളുകള്‍ ശേഖരിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നത്.

അതേസമയം, കേസിലെ പ്രതിയും മുന്‍ തിരുവാഭരണ കമ്മീഷണറുമായ കെ.എസ്. ബൈജു സമര്‍പ്പിച്ച സ്വാഭാവിക ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ ബൈജു 90 ദിവസം പൂര്‍ത്തിയായത് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. സ്വര്‍ണ്ണക്കൊള്ളയുമായി തനിക്ക് ബന്ധമില്ലെന്നും ഡ്യൂട്ടി ആറന്മുള ഓഫീസിലായിരുന്നുവെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

കട്ടിളപ്പാളി കേസില്‍ ബൈജുവിന് അനുകൂലമായി വിധി വരാന്‍ സാധ്യതയുണ്ടെങ്കിലും, ദ്വാരപാലക കേസിലെ ജാമ്യാപേക്ഷ ഈ മാസം 25-ന് മാത്രമേ പരിഗണിക്കുകയുള്ളൂ എന്നതിനാല്‍ അദ്ദേഹത്തിന് ഉടന്‍ ജയില്‍ മോചിതനാകാന്‍ കഴിയില്ല. ഇതേ കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുന്‍ മെമ്പര്‍ ശങ്കര്‍ദാസിന്റെ റിമാന്‍ഡ് കാലാവധിയും ഇന്ന് നീട്ടിയേക്കും. മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍. വാസു ഉള്‍പ്പെടെ അഞ്ചുപേര്‍ നിലവില്‍ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. ഇതോടെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ളവരാണ് ഇപ്പോള്‍ ജയില്‍ മോചിതരായിട്ടുള്ളത്. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ പുറത്തുവരുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.




Related News

Comments

No comments yet. Be the first to comment!

Leave a Comment