Wednesday, July 22, 2026
Kerala News

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; അന്വേഷണത്തിന് പ്രത്യേക ടീം രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

 ശബരിമല കൊടിമര പുനഃപ്രതിഷ്ഠ;  അന്വേഷണത്തിന് പ്രത്യേക ടീം രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വിജിലന്‍സ് ഡയറക്ടറുടെ കീഴില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് നിര്‍ദേശം. കൊടിമര നിര്‍മ്മാണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഇതുമായി ബന്ധപ്പെട്ട മഹസര്‍ ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും വിജിലന്‍സ് സംഘത്തിന് കൈമാറാന്‍ ആവശ്യപ്പെട്ടു. 

27 പേര്‍ സ്വര്‍ണം നല്‍കിയതായി സൂചനയുണ്ടെങ്കിലും മഹസറില്‍ ഇവ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന കണ്ടെത്തല്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സ്വര്‍ണം സംഭാവന ചെയ്തവരുടെ മൊഴി രേഖപ്പെടുത്താനും അവരുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി പരിശോധിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൊടിമര നിര്‍മ്മാണത്തിനായി ആറോളം പേരില്‍ നിന്ന് 412 ഗ്രാം സ്വര്‍ണം വാങ്ങിയതായി ചീഫ് വിജിലന്‍സ് സൂപ്പര്‍വൈസറുടെ റിപ്പോര്‍ട്ടിലുണ്ടെങ്കിലും, ആരില്‍ നിന്നും സ്വര്‍ണം വാങ്ങിയിട്ടില്ലെന്ന 2017-ലെ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ പ്രസ്താവന വൈരുദ്ധ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. 

നിര്‍മ്മാണ വേളയില്‍ ദേവസ്വം ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയതായും കോടതി നിരീക്ഷിച്ചു. അതേസമയം, കേസില്‍ നിര്‍ണ്ണായകമായ ദ്വാരപാലക പാളികള്‍ വീണ്ടും പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. വി.എസ്.എസ്.സി  റിപ്പോര്‍ട്ടിലെ അവ്യക്തത നീക്കുന്നതിനായി ഫെബ്രുവരി 12-ന് പുതിയ സാമ്പിളുകള്‍ ശേഖരിച്ച് മുംബൈയിലെ ലാബിലേക്ക് അയക്കും. സ്വര്‍ണം പൊതിഞ്ഞ പഴയ ചെമ്പ് പാളികള്‍ മാറ്റി പുതിയവ സ്ഥാപിച്ചോ എന്ന കാര്യത്തിലാണ് നിലവില്‍ വ്യക്തത തേടുന്നത്. കേസ് കൂടുതല്‍ വാദത്തിനായി ഈ മാസം 19-ലേക്ക് മാറ്റി.




Related News

Comments

No comments yet. Be the first to comment!

Leave a Comment