Thursday, July 23, 2026
India News

ഇംഗ്ലണ്ടിനെ തകര്‍ത്ത് അണ്ടര്‍ 19 ലോക കിരീടം ഇന്ത്യക്ക്

ഇംഗ്ലണ്ടിനെ തകര്‍ത്ത് അണ്ടര്‍ 19 ലോക കിരീടം ഇന്ത്യക്ക്

ഹരാരെ: അണ്ടര്‍ 19 ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഹരാരെയില്‍ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തില്‍ ആറാം തവണയും മുത്തമിട്ടു. റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കിയ ബാറ്റിങ് പ്രകടനവും അച്ചടക്കമുള്ള ബൗളിങ്ങും ഒത്തുചേര്‍ന്നപ്പോള്‍ ഇന്ത്യക്ക് ഇത് ചരിത്ര വിജയമായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 40.2 ഓവറില്‍ 311 റണ്‍സിന് പുറത്തായി.

ഇന്ത്യന്‍ വിജയത്തിന്റെ നെടുംതൂണായത് 14-കാരനായ വൈഭവ് സൂര്യവംശിയുടെ അവിശ്വസനീയമായ ഇന്നിങ്സായിരുന്നു. വെറും 80 പന്തില്‍ നിന്ന് 15 ഫോറുകളും 15 സിക്‌സറുകളുമടക്കം 175 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡും ഇതോടെ വൈഭവിനെ തേടിയെത്തി. വൈഭവിനൊപ്പം നായകന്‍ ആയുഷ് മാത്രെ (53) രണ്ടാം വിക്കറ്റില്‍ മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ കനിഷ്‌ക് ചൗഹാന്റെ (37) വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തിയത്.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ 177-ന് 7 എന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ ക്രീസിലെത്തിയ കാലേബ് ഫാല്‍ക്കണര്‍ നടത്തിയ വീരോചിതമായ പോരാട്ടം ഇന്ത്യന്‍ ക്യാമ്പിനെ അല്പം സമ്മര്‍ദ്ദത്തിലാക്കി. 67 പന്തില്‍ 115 റണ്‍സെടുത്ത ഫാല്‍ക്കണര്‍ ഇംഗ്ലീഷ് സ്‌കോര്‍ 300 കടത്തിയെങ്കിലും 100 റണ്‍സ് അകലെ പോരാട്ടം അവസാനിച്ചു. ഇന്ത്യക്കായി ആര്‍.എസ്. അംബ്രിഷ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയപ്പോള്‍ ദീപേഷ് ദേവേന്ദ്രനും കനിഷ്‌ക് ചൗഹാനും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

ഫൈനലിലെ തകര്‍പ്പന്‍ പ്രകടനത്തോടെ വൈഭവ് സൂര്യവംശി മത്സരത്തിലെ താരമായും  ടൂര്‍ണമെന്റിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിലാകെ 30 സിക്‌സറുകള്‍ പറത്തിയ വൈഭവ്, ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ഇന്ത്യയുടെ കൗമാരപ്പടയുടെ ഈ ആറാം കിരീടനേട്ടം ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ഗാലറികളെ ആവേശത്തിലാഴ്ത്തി.




Related News

Comments

No comments yet. Be the first to comment!

Leave a Comment