ന്യൂഡൽഹി: കേന്ദ്ര ബജറ്റിന്മേൽ ലോക്സഭയിൽ നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷ നിരയ്ക്ക് ശശി തരൂർ എംപി നേതൃത്വം നൽകും. ചർച്ചയ്ക്ക് തുടക്കമിടാൻ തരൂരിന്റെ പേര് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് നിർദേശിച്ചത്. കോൺഗ്രസ് ദേശീയ നേതൃത്വവും തരൂരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. കൊച്ചിയിലെ പാർട്ടി യോഗവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യങ്ങൾ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെ പരിഹരിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
പാർട്ടിയുമായി താൻ ഒരേ ദിശയിലാണെന്ന് വ്യക്തമാക്കിയ തരൂർ, കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന നിർണ്ണായക യോഗങ്ങളിലും പങ്കെടുത്തിരുന്നു. മുൻ കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെയുടെ പുസ്തക വിവാദത്തിലും ഇന്ത്യ-യുഎസ് വ്യാപാര കരാറിലും പാർട്ടിയുടെ നിലപാടിനൊപ്പം തരൂർ പരസ്യമായി നിലയുറപ്പിച്ചിരുന്നു. ബജറ്റ് ചർച്ചയിലെ തരൂരിന്റെ സാന്നിധ്യം സാമ്പത്തിക വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷത്തിന് കരുത്തുപകരും.
ഫെബ്രുവരി 5 മുതൽ 11 വരെയാണ് ലോക്സഭയിൽ ബജറ്റ് ചർച്ച നടക്കുന്നത്. ഫെബ്രുവരി 11-ന് ധനമന്ത്രി നിർമ്മല സീതാരാമൻ ചർച്ചകൾക്ക് മറുപടി നൽകും. ബജറ്റ് ചർച്ചയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി പ്രതിപക്ഷ പാർട്ടികളുടെ കക്ഷി നേതാക്കൾ വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്. തരൂരിനെ മുൻനിർത്തിയുള്ള നീക്കം പാർലമെന്റിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.
Comments
No comments yet. Be the first to comment!
Leave a Comment