Wednesday, July 22, 2026
Kerala News

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കരുതല്‍; മുന്‍ ജനപ്രതിനിധികള്‍ക്ക് ക്ഷേമനിധി അടക്കം വമ്പന്‍ പ്രഖ്യാപനങ്ങള്‍

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കരുതല്‍; മുന്‍ ജനപ്രതിനിധികള്‍ക്ക് ക്ഷേമനിധി അടക്കം വമ്പന്‍ പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കരുതല്‍. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനായി ലോക്കല്‍ ബോര്‍ഡ് ഓഫ് ഫിനാന്‍സ് രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.  തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വായ്പ എടുക്കാന്‍ സംവിധാനം ഒരുക്കും. വലിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ മുന്‍സിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും മുന്‍സിപ്പല്‍ ബോണ്ടുകള്‍ പുറപ്പെടുവിക്കാം. തദ്ദേശ സ്ഥാപനങ്ങളിലെ മെമ്പര്‍മാരുടെയും കൗണ്‍സിലര്‍മാരുടെയും ഓണറേറിയം വര്‍ദ്ധിപ്പിക്കും. ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍. പ്രാദേശിക സര്‍ക്കാരുകളിലെ അംഗങ്ങള്‍ക്ക് ക്ഷേമനിധി. 2026-27 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം വരുന്ന 10,189 കോടി രൂപ പ്രാദേശിക സര്‍ക്കാരുകളുടെ വികസന ഫണ്ടായി നീക്കിവെയ്ക്കും.പ്രാദേശിക സര്‍ക്കാരുകളിലെ മുന്‍ ജനപ്രതിനിധികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. 2026-27 വര്‍ഷത്തിലേക്ക് 250 കോടി സമാഹരിക്കും. പദ്ധതിയിലേക്ക് പ്രാദേശിക സര്‍ക്കാരിനും പണമടയ്ക്കാം.

മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിട്ട് കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിക്കായി നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 160 കോടി രൂപ വകയിരുത്തി. കേരളത്തിനെതിരായ കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞാണ് കെ എന്‍ ബാലഗോപാലിന്റെ അവസാന ബജറ്റ് പ്രസംഗം. കേരളത്തെ ശ്വാസംമുട്ടിക്കാന്‍ അവസാനകാലത്തും കേന്ദ്രം ശ്രമിക്കുന്നതായി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനക്കെതിരായ കടുത്ത പ്രതിഷേധം ബജറ്റ് പ്രസംഗത്തിലൂടെ രേഖപ്പെടുത്തുന്നുവെന്ന് ബാലഗോപാല്‍ സൂചിപ്പിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം ചരിത്രത്തില്‍ ഇല്ലാത്ത രീതിയില്‍ കവര്‍ന്നെടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Related News

Comments

No comments yet. Be the first to comment!

Leave a Comment