തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി. തന്റെ ആറാമത്തെ ബജറ്റ് അവതരണമാണിതെന്നും വളരെയധികം സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് ബജറ്റ് മേശപ്പുറത്ത് വയ്ക്കുന്നതെന്നും അദ്ദേഹം സഭയില്‍ അറിയിച്ചു. കഴിഞ്ഞ ബജറ്റുകളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും പാലിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിന്റെ യഥാര്‍ത്ഥ കരുത്ത് സാമ്പത്തിക കണക്കുകള്‍ക്കപ്പുറം ജനങ്ങളുടെ ഒത്തൊരുമയാണെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ എടുത്തുപറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അവതരിപ്പിക്കുന്ന ബജറ്റായതിനാല്‍, ജനപ്രിയ പ്രഖ്യാപനങ്ങളിലാകും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന് കേരളം ഉറ്റുനോക്കുന്നു. കൂടാതെ, വന്‍കിട വ്യവസായ പദ്ധതികള്‍, പരമ്പരാഗത വ്യവസായങ്ങള്‍ക്കുള്ള പാക്കേജുകള്‍, വയോജന സംരക്ഷണത്തിനുള്ള പ്രത്യേക പദ്ധതികള്‍ എന്നിവയ്ക്കും ബജറ്റില്‍ മുന്‍ഗണന ലഭിക്കാന്‍ സാധ്യതയുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനൊപ്പം സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള നടപടികളും ബജറ്റില്‍ വിഭാവനം ചെയ്യുന്നു.
പ്രായോഗികതയില്‍ ഊന്നിയുള്ള ഒരു ബജറ്റായിരിക്കും ഇതെന്ന് മന്ത്രി മുന്‍പേ വ്യക്തമാക്കിയിരുന്നു. വെറും സ്വപ്നങ്ങളല്ല, മറിച്ച് നടപ്പിലാക്കാന്‍ കഴിയുന്ന കാര്യങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും മുടക്കം കൂടാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്ന തരത്തിലുള്ള വികസന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാധാരണക്കാര്‍ക്ക് പരമാവധി ആശ്വാസം നല്‍കുന്ന പദ്ധതികള്‍ ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് സൂചന.
Comments
No comments yet. Be the first to comment!
Leave a Comment