തിരുവനന്തപുരം: കടൽമാർഗമുള്ള വ്യാപാരത്തിന്റെയും ചരക്കുനീക്കത്തിന്റെയും പുതിയ പ്രതീക്ഷകൾ പകർന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ശനിയാഴ്‌ച വൈകിട്ട് നാലിന് വിഴിഞ്ഞത്ത് നടന്ന ചടങ്ങിലാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇതോടൊപ്പം തുറമുഖത്തുനിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്‌സിം കാർഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേക്ക് നിർമിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും അനുബന്ധമായി നടന്നു.
ഒന്നാംഘട്ടത്തില്‍ നിര്‍മിച്ച പുലിമുട്ട് രാജ്യത്തെ ഏറ്റവും ആഴംകൂടിയതാണെന്നാണ് റിപ്പോർട്ടുകൾ. ബ്രേക്ക് വാട്ടർ മൂന്ന് കിലോമീറ്ററിൽനിന്ന് നാലുകിലോമീറ്ററാക്കും. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാംഘട്ടത്തിൽ ഉൾപ്പെടും. തുടര്‍വികസനത്തിന് ഭൂമി ഏറ്റെടുക്കേണ്ടതില്ല. 50 ഹെക്‌ടറോളം കടല്‍ നികത്തും.
ഒന്നാംഘട്ടത്തിൽ 8,867 കോടി രൂപയായിരുന്നു പദ്ധതിച്ചെലവ്. 10,000 കോടിരൂപയിലധികം നിക്ഷേപമുള്ള രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ ആകെയുള്ള നിക്ഷേപം 18,000 കോടിയായി ഉയരും. തുറമുഖത്തിന്റെ വാർഷികശേഷി 15 ലക്ഷം ടി.ഇ.യുവിൽനിന്ന് 50 ലക്ഷം ടി.ഇ.യുവായി വർധിക്കും. നിലവിലുള്ള ബെർത്ത് 800 മീറ്ററാണ്. 2000 മീറ്ററായി വികസിപ്പിക്കുന്നതോടെ രാജ്യത്തെ നീളംകൂടിയ കണ്ടെയ്നര്‍ ബെര്‍ത്തെന്ന നേട്ടവും സ്വന്തമാകും. 2.96 കിലോമീറ്റര്‍ പുലിമുട്ട് 920 മീറ്റര്‍കൂടി നിര്‍മിച്ച് 3.88 കിലോമീറ്ററാക്കും.
Comments
No comments yet. Be the first to comment!
Leave a Comment